തിരുവനന്തപുരം: മണിപ്പൂർ കത്തുമ്പോഴും അവിടം സന്ദർശിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദി ‘ഉലകം ചുറ്റും വാലിബൻ’ ആണെന്നും ലോകം മുഴുവൻ സഞ്ചരിച്ചിട്ടും മണിപ്പൂരിലെത്താൻ വൈകിയതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സുരക്ഷിതമായ ഇടമായതിനാലാണ് മോദി ഇങ്ങോട്ട് വരുന്നത്. കേരളത്തിലെപ്പോലെ സുരക്ഷ മണിപ്പൂരിലില്ല. സമാധാനമായി ജീവിക്കാൻ കഴിയുന്ന കേരളത്തിൽ ആരും ആരെയും ആക്രമിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ മൗനം പാലിക്കുന്ന മോദിയുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യക്കുമേൽ താരിഫ് അടിച്ചേൽപ്പിച്ച ട്രംപിനോട് ആ ധിക്കാരം ഒഴിവാക്കാൻ പറയാൻ മോദിക്ക് കഴിയുമോ എന്നും, ഒന്നും പറയാനാകുന്നില്ലെങ്കിൽ മോദിയുടെ ‘നെഞ്ചളവും നീളമുള്ള നാക്കും’ പാഴാണെന്നും അദ്ദേഹം പരിഹസിച്ചു.
Also Read: മന്ത്രി സജി ചെറിയാനെ തിരുത്തി സി.പി.എം; ഖേദപ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് എം.വി. ഗോവിന്ദൻ
വയനാട് ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി വാക്ക് പാലിക്കുന്നില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു. വയനാടിനൊപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ക്രിയാത്മകമായ നടപടികളില്ല. ശുചിത്വത്തിന്റെ പേരിൽ ബി.ജെ.പി പുകഴ്ത്തുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് 15 പേർ മരിച്ച സംഭവത്തിൽ ജനങ്ങൾക്ക് ശുദ്ധജലം നൽകാൻ കഴിഞ്ഞില്ലെന്ന് മോദി തുറന്നു പറയണം. രാജ്യം കണ്ട ഏറ്റവും വലിയ ഹിന്ദുവായ ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ പൂജിക്കുന്നവരാണ് ബി.ജെ.പിക്കാരെന്നും അവരുടെ കാപട്യം ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.






