ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കമുള്ള കേന്ദ്ര മന്ത്രിമാർക്കുമായി പാർലമെന്റ് വളപ്പിൽ ‘സബർമതി റിപ്പോർട്ട്’ സിനിമയുടെ പ്രത്യേക പ്രദർശനം നടത്തി. തിങ്കളാഴ്ച പാർലമെന്റ് ഓഡിറ്റോറിയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞ ശേഷം വൈകിട്ടായിരുന്നു പ്രദർശനം.
2002ലെ ഗുജറാത്ത് വംശഹത്യക്ക് തുടക്കമിട്ട ഗോധ്ര സബർമതി ട്രെയിൻ തീവെപ്പിൽ ബി.ജെ.പി നിലപാടിനെ പിന്തുണക്കുന്നതാണ് ഈ സിനിമ. നേരത്തെയും ഈ സിനിമയെ പ്രശംസിച്ച് മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. ധീരജ് സർണയുടെ സംവിധാനത്തിൽ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് നായകൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read : സർജറിക്ക് ശേഷം എനിക്ക് ചിരിക്കാൻ കഴിയുന്നില്ല; വെളിപ്പെടുത്തി ഗായിക
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ ആണ് ഗോധ്ര ട്രെയിൻ തീവെപ്പുണ്ടാകുന്നത്. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന 50ലധികം കർസേവകരാണ് അന്ന് കൊല്ലപ്പെട്ടത്. മുസ്ലിം ജനക്കൂട്ടമാണ് തീവെച്ചതെന്നായിരുന്നു അന്നത്തെ ഗുജറാത്ത് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഇതൊരു അപകടമാണെന്നുള്ള വാദവും അക്കാലത്തു ഉയർന്നിരുന്നു.