ന്യൂഡൽഹി: സെലക്‌ഷൻ കമ്മിറ്റി യോഗത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ (സിഇസി) നിയമനത്തിനു പിന്നാലെ തന്‍റെ വിയോജനക്കുറിപ്പ് പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനമെന്നും അംബേദ്ക്കറുടെ ആശയങ്ങൾ ഉയർത്തിപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിയോജനക്കുറിപ്പിൽ രാഹുൽ ഗാന്ധി പറയുന്നു.
എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും അടിസ്ഥാനപരമായ വശം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽനിന്നു പുറത്താക്കി. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ മോദി സർക്കാർ വഷളാക്കിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വിയോജനക്കുറിപ്പിൽ പറയുന്നു.
Also Read : ‘പ്രധാനമന്ത്രി എതിർക്കുന്നത് തീവ്ര നിലപാടുകളെ’: ലവ് ജിഹാദ് വിരുദ്ധ നിയമത്തിൽ എൻഡിഎയിൽ വിള്ളൽ
അംബേദ്കറുടെയും നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷനേതാവ് എന്ന നിലയിൽ തന്‍റെ കടമയാണ്. കമ്മിറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ വാദം കേൾക്കുകയും ചെയ്യുമ്പോൾ, പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തിരഞ്ഞെടുക്കാനുള്ള അർധരാത്രി തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.