ഷാർജ: മേഖലയിലെ ചരിത്രപൈതൃകവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി പ്രഖ്യാപിച്ച ‘മെലീഹ നാഷണൽ പാർക്ക്’ സജീവമാകുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യാനായി ‘കം ക്ലോസർ’ കാമ്പയിന് തുടക്കം കുറിച്ചു.ദേശീയോദ്യാനത്തിന്റെ 34.2 ചതുരശ്ര കിലോമീറ്റർ നീളുന്ന സംരക്ഷണവേലിയുടെ നിർമാണം പൂർത്തീകരിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരിക വിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മെലീഹ, അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടം കൂടിയാണ്. കഴിഞ്ഞ വർഷം മേയിലാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്. ചരിത്രം, പ്രകൃതി, വാനനിരീക്ഷണം, സംസ്കാരം, സാഹസികത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തീമുകളിലായാണ് മലീഹയുടെ പുതിയ കാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.
Also Read: ശുചിമുറിയിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മേഖലയിലെ തന്നെ ഏറ്റവും പുരാതന ചരിത്രസ്മാരകവും നരവംശ ശാസ്ത്രത്തിന്റെ 200 വർഷത്തോളം പിന്നിലേക്കുള്ള ശേഷിപ്പുകളും കണ്ടെത്തിയ മെലീഹ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാര പ്രവൃത്തികളും താമസ സൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിര മാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.