വടകര എം.ഡി.എം.എ കേസിൽ പിടിയിലായ പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികയും കോഴിക്കോട് മരുതോങ്കര സ്വദേശിയുമായ കീർത്തനയെ വടകര എൻ.ഡി.പി.എസ് കോടതി നാളെ വൈകിട്ട് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റ് അധ്യാപികമാരായ നീഷ്മ, കാവ്യ എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.
സംഭവത്തെത്തുടർന്ന് കേസിലുൾപ്പെട്ട സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയെയും കായിക അധ്യാപികയായ കീർത്തനയെയും നേരത്തെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ലഹരിമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കാണ് പണമയച്ചിരുന്നത്. കഴിഞ്ഞ മാസം 28-ന് വടകര സ്വദേശി പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള മയക്കുമരുന്ന് കച്ചവടത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.






