കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി എം ബി രാജേഷ്

പഞ്ചായത്തുകളിലേക്ക് കെ സ്മാര്‍ട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ജനുവരി ഒന്നുമുതല്‍ കെ സ്മാര്‍ട്ടിന്റെ പൈലറ്റ് റണ്‍ നടക്കും

കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി എം ബി രാജേഷ്
കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പഞ്ചായത്തുകളിലേക്ക് കെ സ്മാര്‍ട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ജനുവരി ഒന്നുമുതല്‍ കെ സ്മാര്‍ട്ടിന്റെ പൈലറ്റ് റണ്‍ നടക്കും.ഈ മൂന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കെ സ്മാര്‍ട്ട് വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

നിലവില്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഎല്‍ജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതല്‍ പരിഷ്‌കരിച്ച പതിപ്പായ കെ സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് രണ്ട് സോഫ്‌റ്റ്വെയറുകളും വികസിപ്പിച്ചത്. 2024 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും കെ സ്മാര്‍ട്ട് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

Also Read: വയനാട് പുനരധിവാസം; പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം

കെ സ്മാര്‍ട്ട് പഞ്ചായത്തുകളില്‍ കൂടി വിന്യസിക്കുന്നതോടെ ഇ ഗവേണന്‍സ് രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടമാകും ദൃശ്യമാവുകയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനകം തന്നെ ദേശീയ തലത്തില്‍ കെ സ്മാര്‍ട്ട് ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ ഐഎല്‍ജിഎംഎസ് സംവിധാനമുള്ളതിനാല്‍ കെ സ്മാര്‍ട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പഞ്ചായത്ത് ഓഫീസുകളിലെതെ തന്നെ ഓണ്‍ലൈനില്‍ എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

ജീവനക്കാരുടെ ജോലിഭാരം വന്‍തോതില്‍ കുറയ്ക്കാനും കെ സ്മാര്‍ട്ടിന് കഴിയും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഭിമാന പദ്ധതിയായ കെ സ്മാര്‍ട്ടിനെ പഞ്ചായത്തുകളിലേക്കും വിന്യസിക്കാന്‍ സജ്ജമാക്കിയ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലെ സാങ്കേതിക വിദഗ്ധരെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള വിപുലമായ പരിശീലന പരിപാടി ജനുവരിയില്‍ ആരംഭിക്കും. പൈലറ്റ് റണ്ണിനായി തെരഞ്ഞെടുക്കപ്പെട്ട കരകുളം ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ്, കോണ്‍ഫിഗറേഷന്‍ മൗഡ്യൂള്‍, സിവില്‍ രജിസ്‌ട്രേഷന്‍, പ്രോപ്പര്‍ട്ടി ടാക്‌സ്, റൂള്‍ എഞ്ചിനോട് കൂടിയ ബില്‍ഡിംഗ് പെര്‍മ്മിറ്റ്, പബ്ലിക് ഗ്രീവന്‍സ്, മീറ്റിംഗ് മാനേജ്മ്‌റ്, ബിസിനസ് ഫെസിലിറ്റേഷന്‍, വാടക/പാട്ടം, പ്രൊഫഷണല്‍ ടാക്‌സ്, പാരാമെഡിക്കല്‍ ട്യൂട്ടോറിയല്‍ രജിസ്‌ട്രേഷന്‍, പെറ്റ് ലൈസന്‍സ്, പ്ലാന്‍ ഡെവലപ്‌മെന്റ്, സേവന പെന്‍ഷന്‍, നോ യുവര്‍ ലാന്‍ഡ്, മൊബൈല്‍ ആപ്പ് എന്നീ സൗകര്യങ്ങളോടെയാകും കെ സ്മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളില്‍ വിന്യസിക്കുന്നത്. നിലവില്‍ ഐഎല്‍ജിഎംഎസില്‍ മൂന്ന് മോഡ്യൂളുകളാണ് ലഭ്യമായിരുന്നത്. കൂടുതല്‍ മികവേറിയതും വേഗത്തിലുമുള്ള സേവനലഭ്യത കെ സ്മാര്‍ട്ട് പൊതുജനങ്ങള്‍ക്ക് ഒരുക്കിനല്‍കും.

2024 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ നഗരസഭകളില്‍ വിന്യസിച്ച കെ സ്മാര്‍ട്ടിലൂടെ നഗരസഭകളില്‍ ഇതിനകം 27.31 ലക്ഷം ഫയലുകളാണ് പ്രോസസ് ചെയ്തത്. ഇതില്‍ 20.37 ലക്ഷം ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. 74.6 ശതമാനം ഫയലുകളാണ് തീര്‍പ്പാക്കിയത്. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയാന്‍ സൗകര്യമുണ്ട്. ഒപ്പം ഫയല്‍ തീര്‍പ്പാക്കലില്‍ മുന്‍ ആഴ്ചയുമായുള്ള താരതമ്യവും കെ സ്മാര്‍ട്ട് ഡാഷ്‌ബോര്‍ഡിലൂടെ അറിയാന്‍ കഴിയും.

Share Email
Top