മേയര്‍- ഡ്രൈവര്‍ തര്‍ക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്

മേയര്‍- ഡ്രൈവര്‍ തര്‍ക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്

തിരുവനന്തപുരം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. നാളെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ നിര്‍ദേശം നല്‍കി. ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാകും മേയര്‍ ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ എന്നിവരുടെ മൊഴിയെടുക്കുക.

അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും യദുവിന്റെ പരാതിയില്‍ കേസെടുത്തിരുന്നില്ല. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, അസഭ്യം പറഞ്ഞു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയവയായിരുന്നു യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് ആണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. സച്ചിന്‍ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ചു കയറിയെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുമാണ് എഫ്‌ഐആര്‍. കേസെടുത്തതിന് പിന്നാലെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ഇതിനായി ഉടന്‍ നോട്ടീസയക്കും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍,യാത്രക്കാര്‍, തുടങ്ങിയവരുടെ മൊഴികളും ശേഖരിക്കും.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസില്‍ മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയില്‍ സമീപിച്ചതിന് പിന്നാലെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.

Top