തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വൻ ലഹരി വേട്ടയിൽ 50 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് വിഴിഞ്ഞത്തുനിന്നും പരുത്തിക്കുഴിയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയത്.
ഇന്ന് ഉച്ചയോടെ വിഴിഞ്ഞം വണ്ടിത്തടത്തു വെച്ചാണ് ആദ്യ സംഘം പിടിയിലാകുന്നത്. വട്ടിയൂർക്കാവ് സ്വദേശി ബിജു, തക്കല സ്വദേശി മുജീബ് എന്നിവരെ കാറിൽ നാലരക്കിലോ കഞ്ചാവുമായി പോലീസ് പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മറ്റൊരു സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് പരുത്തിക്കുഴിയിൽ നടത്തിയ പരിശോധനയിൽ കാറിൽ സൂക്ഷിച്ച നിലയിൽ 40 കിലോ കഞ്ചാവുമായി രണ്ടാം സംഘവും വലയിലായി. പൂജപ്പുര സ്വദേശി പ്രത്യുഷ്, കരിമഠം കോളനി സ്വദേശി അസറുദ്ദീൻ എന്നിവരാണ് രണ്ടാമത് അറസ്റ്റിലായത്.
Also Read: സഭയല്ല, സീനിയോറിറ്റിയാണ് തുണച്ചത്’; വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മേയർ വി.കെ മിനിമോൾ
ഒറീസ, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ ചെറുകിട കച്ചവടക്കാർക്കായി എത്തിച്ചതാണ് ഈ കഞ്ചാവ് ശേഖരം. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.






