സ്വന്തം മൂത്രം കുടിച്ചതിനെത്തുടർന്ന് അതിവേഗം പരിക്ക് ഭേദമായെന്ന ബോളിവുഡ് നടൻ പരേഷ് റാവലിന്റെ അവകാശവാദത്തിനെതിരേ ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്ത്. ഏതെങ്കിലും ഒരു നടൻ പറയുന്നതുകൊണ്ട് സ്വന്തം മൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന വാദം തെറ്റാണെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഡോക്ടർ എക്സിൽ കുറിച്ചു.
വാസ്തവത്തിൽ മൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ ബാക്ടീരിയകളും ടോക്സിനുകളും രക്തത്തിൽ കലരാൻ ഇത് ഇടയാക്കും. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ കിഡ്നികൾ അക്ഷീണം പ്രയത്നിക്കുകയാണ്. വീണ്ടും മൂത്രത്തെ ശരീരത്തിലേക്ക് തന്നെ തിരിച്ചയച്ച് അവയെ കൂടുതൽ ബുദ്ധിമുട്ടിക്കരുത്. മൂത്രം ഒരിക്കലും അണുവിമുക്തമല്ലെന്നും ശരീരം പുറന്തള്ളേണ്ട വസ്തുക്കളുടെ ഒരു മിശ്രിതമാണതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇത് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
Also Read : ആദ്യ മിനിറ്റുകൾ ജീവൻ രക്ഷിക്കും ! പട്ടി കടിച്ചാൽ പരിഭ്രാന്തരാകേണ്ട, ആദ്യം ചെയ്യേണ്ടത് ഇതാണ്..
പരേഷ് റാവലിനെ പരിഹസിച്ച് ഡോക്ടർ

പരേഷ് റാവലിൻ്റെ വാദത്തെ “ഇന്ത്യൻ വാട്സാപ്പ് അമ്മാവന്മാരുടെ മികച്ച ഉദാഹരണം” എന്ന് പരിഹസിച്ച ഡോക്ടർ, മാധ്യമങ്ങളിൽ ശ്രദ്ധ നേടാനായിരിക്കാം അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നും സൂചിപ്പിച്ചു.
റാവലിൻ്റെ അവകാശവാദം
ഇന്ത്യ ടുഡേ ഗ്രൂപ്പിൻ്റെ ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് പരേഷ് റാവൽ താൻ മൂത്രം കുടിച്ച അനുഭവം പങ്കുവെച്ചത്. നടൻ അജയ് ദേവ്ഗണിൻ്റെ പിതാവ് വീരു ദേവ്ഗൺ ആണ് ഈ ‘വിദ്യ’ തനിക്ക് ഉപദേശിച്ചത്. ഒറ്റയടിക്ക് കുടിക്കുന്നതിന് പകരം ബിയർ സിപ്പ് ചെയ്യുന്നതുപോലെ കുറേശ്ശെയായി കുടിച്ചെന്നും, രണ്ടര മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടിയിരുന്ന രോഗം ഒന്നര മാസത്തിൽ ഭേദമായെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
Also Read :രാത്രിയിൽ ഇങ്ങനെയൊക്കെ തോന്നാറുണ്ടോ ? കരൾ രോഗത്തിന്റെ ആദ്യ സൂചനയാവാം, അവഗണിക്കരുത് !
ഡോക്ടർ സിറിയക് എബി ഫിലിപ്‌സിൻ്റെ ഈ പ്രതികരണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശാസ്ത്രീയപരമായ ബോധവൽക്കരണം നടത്തേണ്ടതിൻ്റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്. ഇത്തരം അശാസ്ത്രീയമായ വാദങ്ങൾ വിശ്വസിച്ച് ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങൾ ചെയ്യാൻ ആളുകൾ മുതിരരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളെ വിശ്വസിക്കുന്നതിന് മുമ്പ് വിദഗ്ധരുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.