മധ്യപ്രദേശ്: മധ്യപ്രദേശിലെ സിയോണിയിൽ നരഭോജി കടുവയെ പിടികൂടി. സിയോണി ജില്ലയിൽ രണ്ട് പേരെ കൊല്ലുകയും ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത നരഭോജി കടുവയെയാണ് വെള്ളിയാഴ്ച വനം ഉദ്യോഗസ്ഥർ പിടികൂടിയത്. ബവന്താടി ഗ്രാമത്തിന് സമീപം പിടികൂടിയ കടുവയെ ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ബവന്താടി ഗ്രാമത്തോട് ചേർന്നുള്ള വനപ്രദേശത്തിന് സമീപം കൂട്ടുകാർക്കൊപ്പം കന്നുകാലികളെ മേയ്ക്കാൻ പോയ 18 വയസ്സുള്ള യുവാവിനെ കടുവ കടിച്ചു കീറി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് കടുവയെ മയക്കുവെടി വച്ചത്. ആക്രമണത്തിൽ യുവാവിന്‍റെ കൂട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
Also Read: പഹൽഗാം ഭീകരാക്രമണം: ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ
കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആദ്യ ആക്രമണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കറങ്ങി നടന്ന കടുവ, കന്നുകാലികളെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിച്ചിരുന്നു. കടുവയുടെ സാന്നിധ്യം പ്രദേശവാസികളിൽ വൻ പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്.
യുവാവിന്റെ ജീവനെടുത്ത ആക്രമണത്തിൽ, രോഷാകുലരായ നാട്ടുകാർ അടിയന്തര നടപടി ആവശ്യപ്പെട്ട് ദേശീയപാത 44 ഉപരോധിച്ചിരുന്നു. തുടർന്ന് മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള വനപ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കടുവയുടെ നീക്കങ്ങൾ നിരീക്ഷിച്ച വനം ഉദ്യോഗസ്ഥർ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി.
തുടർന്ന് പെഞ്ച് ടൈഗർ റിസർവിലെ വന്യജീവി മൃഗഡോക്ടർ ഡോ. അഖിലേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ കണ്ടെത്തി മയക്കുവെടി വച്ചത്. തുടർന്ന് വനപാലകരുടെ വാൻ സംഘം സ്ഥലത്തെത്തി കടുവയെ കൂട്ടിലാക്കുകയായിരുന്നു. ആരോഗ്യ പരിശോധനകൾ നടത്തിയതിന് ശേഷം ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു.