കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മമതാ ബാനർജി. കാളിഘട്ടിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മമത തന്റെ നിലപാട് വ്യക്തമാക്കിയത്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അവർ വെല്ലുവിളിക്കുകയും ചെയ്തു.
“ഞാൻ രാജിവയ്ക്കില്ല, വേണമെങ്കിൽ അവർ എന്നെ പുറത്താക്കട്ടെ” എന്ന് യോഗത്തിൽ മമത പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെങ്കിലും ധാർമികമായി താൻ വിജയിച്ചുവെന്നും എല്ലാവർക്കും വേണ്ടിയാണ് തന്റെ സർക്കാർ പ്രവർത്തിച്ചതെന്നും അവർ അവകാശപ്പെട്ടു. പാർട്ടിയിൽ വഞ്ചന കാണിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വഞ്ചകരെ പുറത്താക്കുമെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അനാവശ്യ ഇടപെടലുകൾ ഉണ്ടായതായും മമത ആരോപിച്ചു.
പുതിയ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിക്കാൻ മമത തന്റെ പാർട്ടൂരിലെ എം.എൽ.എമാരോട് നിർദ്ദേശിച്ചു. ഈ ദിവസത്തെ ഒരു ‘കറുത്ത ദിനമായി’ അടയാളപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും മമത വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.





