കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് 44-കാരനായ മലയാളി യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. 2025 ഒക്ടോബർ 9 ന് രാത്രിയിലായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഒരു പരിചയക്കാരനുമായുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത്. തൃശൂർ സ്വദേശിയായ മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കമ്പത്ത് ജോലിക്കെത്തിയതായിരുന്നു മുഹമ്മദ് റാഫി. ശരവണൻ എന്ന പരിചയക്കാരന്റെ ഗ്രില്ലുകൾ പണിയുന്ന വർക്ക്‌ഷോപ്പിലാണ് റാഫി ജോലി ചെയ്‌തിരുന്നത്. കമ്പത്തെ ലോഡ്‌ജിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നയാളാണ് ഉദയകുമാർ.
ALSO READ: ബാലുശ്ശേരിയിൽ വൻ ലഹരിവേട്ട; 11.5 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ
ഇന്നലെയും പതിവുപോലെ ജോലി കഴിഞ്ഞ് ലോഡ്‌ജിലെത്തിയ മുഹമ്മദ് റാഫി ഉദയകുമാറിനൊപ്പം മദ്യപിച്ചു. അതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് മേസ്‌തിരിയായ ഉദയകുമാർ കൈവശമുണ്ടായിരുന്ന ആയുധങ്ങളിൽ നിന്ന് ചുറ്റികയെടുത്ത് റാഫിയുടെ നെഞ്ചിൽ അടിച്ചത്. ഇതോടെ റാഫി ബോധംകെട്ടുവീണു.
ശബ്‌ദം കേട്ട് ലോഡ്‌ജ് ജീവനക്കാർ എത്തി. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി റാഫിയുടെ മൃതദേഹം കണ്ടെത്തി. ഉദയകുമാറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. റാഫിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കമ്പം ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഉടൻതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.














