ജിദ്ദ: ആകെ മൂന്ന് കേരള താരങ്ങള്‍ മാത്രമാണ് ഐപിഎല്‍ താരലേലത്തിലൂടെ ടീമുകളില്‍ എത്തിയത്. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, വിഗ്‌നേഷ് പുത്തൂര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. 95 ലക്ഷത്തിന് വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്‌സും, സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും, 30 ലക്ഷത്തിന് വിഗ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. വിഷ്ണുവും സച്ചിനും മുന്‍പും ഐപിഎല്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ ചൈനമാന്‍ ബൗളറായ വിഗ്‌നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു.
ഈ ട്രയല്‍സിലെ പ്രകടനം മികച്ചതായതോടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ഒപ്പം കൂട്ടുകയും ചെയ്തു. ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു കേരള ക്രിക്കറ്റ് ലീഗില്‍. പത്തൊന്‍പതുകാരനായ വിഗ്‌നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത് പന്ത്രണ്ട് കേരള താരങ്ങളാണ്.
Also Read :‘പെർത്ത്’ ചേർത്ത് പിടിച്ച് ഇന്ത്യ ! ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം
അതേസമയം, ഐപിഎല്‍ താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാന്‍ വേണ്ടിയാണ്. ലേലത്തില്‍ വിലയേറിയ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിംഗാണ്. പതിനെട്ട് കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് അര്‍ഷ്ദീപിനെ നിലനിര്‍ത്തിയത്.