സൗദി അറേബ്യയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

ഉച്ചക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി വരെ തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാന്‍ പാടില്ല.

സൗദി അറേബ്യയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
സൗദി അറേബ്യയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

ദമ്മാം: സൗദി അറേബ്യയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. രാജ്യത്ത് വേനല്‍ ചൂട് ശക്തമായ സാഹചര്യത്തിലാണ് നടപടി. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി വരെ തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാന്‍ പാടില്ല. തൊഴിലാളികളുടെ സുരക്ഷ ഉദ്ദേശിച്ചുകൊണ്ടാണ് നിയമം നടപ്പാക്കുന്നത്. സെപ്റ്റംബര്‍ പതിനഞ്ച് വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിരോധനം. ഈ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികള്‍ ഒരുക്കണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പിഴ ചുമത്തും.

Also Read: യുഎഇയിൽ ഉച്ചസമയജോലികൾക്ക് ഇന്ന് മുതൽ നിരോധനം

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്ന പുറം ജോലികളില്‍ ഏര്‍പ്പെടുന്ന ജോലികള്‍ക്ക് വിലക്ക് ബാധകമാകും. അടിയന്തര സ്വഭാവമുള്ള ജോലികള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക. ഇതിനായി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടണം. മാത്രമല്ല അനിവാര്യമായ സാഹചര്യങ്ങളില്‍ ജോലി എടുക്കേണ്ടി വരുന്നവര്‍ക്ക് വെയില്‍ ഏല്‍ക്കില്ലെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയും വേണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്ക് വീതം എന്നതോതില്‍ പിഴ ഈടാക്കും.

Share Email
Top