ലഖ്‌നൗ: ചോദ്യപേപ്പർ ചോർത്തി നൽകി വിദ്യാർത്ഥിനിയെ വശീകരിക്കാൻ ശ്രമിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത കോളേജ് അധ്യാപകൻ അറസ്റ്റിൽ. ലഖ്‌നൗ സർവകലാശാലയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. പരംജീത് സിങ്ങിനെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, മോശമായി പെരുമാറൽ, പരീക്ഷാ ചോദ്യപേപ്പർ ചോർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരീക്ഷാ ചോദ്യപേപ്പറുകൾ മുൻകൂട്ടി നൽകി വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്യാനായിരുന്നു അധ്യാപകന്റെ ശ്രമം. തന്റെ പക്കൽ രണ്ട് ചോദ്യപേപ്പറുകൾ ഉണ്ടെന്നും അത് വേണമെങ്കിൽ തന്നെ വന്ന് കാണണമെന്നും ഇയാൾ വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. പഠനകാര്യങ്ങളിൽ സഹായിക്കുന്നതിന് പകരമായി ആഴ്ചയിൽ ഒരു ദിവസം തന്റെ അടുത്ത് വരണമെന്നായിരുന്നു അധ്യാപകന്റെ നിബന്ധന. എന്നാൽ വിദ്യാർത്ഥിനി ഇതിന് വഴങ്ങിയില്ല. ഇതോടെ ഇയാൾ പെൺകുട്ടിക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി.
Also Read: വാടക കുടിശ്ശിക; ഭാര്യയെയും മകളെയും ലൈംഗികാതിക്രമത്തിന് വിട്ടുനൽകിയ ഭർത്താവ് അറസ്റ്റിൽ
ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് അധ്യാപകൻ തന്നെ ഫോണിൽ വിളിച്ച് വശീകരിക്കാൻ ശ്രമിച്ചതിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് വിദ്യാർത്ഥിനി അധികൃതരെ സമീപിച്ചത്. പെൺകുട്ടിയുടെ പരാതി ഗൗരവത്തോടെയെടുത്ത സർവകലാശാല അധികൃതർ കേസ് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.






