റിയാദ്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ലൂസിഡ് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ ‘സൗദി മെയ്ഡ്’. ഉത്പാദന മേഖലയെ തദ്ദേശീയവത്കരിക്കാനുള്ള ‘മെയ്ഡ് ഇന്‍ സൗദി അറേബ്യ’ പ്രോഗ്രാമില്‍ ലൂസിഡ് കമ്പനി ഔദ്യോഗികമായി ചേര്‍ന്നു. കമ്പനിക്ക് അതിന്റെ ഉല്‍പ്പന്നങ്ങളില്‍ ‘സൗദി മെയ്ഡ്’ ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഇതോടെ ലഭിച്ചു.
Also Read: അമീർ മുഹമ്മദ് ബിൻ സൽമാൻ, ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്
ഈ ലോഗോ സ്വന്തമാക്കിയ ആദ്യത്തെ അന്താരാഷ്ട്ര കാര്‍ നിര്‍മാണ കമ്പനിയായി ലൂസിഡ്. സ്വന്തം വിഭവശേഷിയാല്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള സൗദിയുടെ കഴിവ് ഉയര്‍ത്തിക്കാട്ടുന്നതാണ് ഇത്. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ വികസനത്തിന് ഇത് വലിയരീതിയില്‍ ഗുണം ചെയ്യും. ലൂസിഡ് കമ്പനിയുടെ കാറില്‍ ‘സൗദി മെയ്ഡ്’ ലോഗോ പതിച്ചുകൊണ്ട് വ്യവസായ ധാതുവിഭവ വകുപ്പ് മന്ത്രി എ. ബന്ദര്‍ അല്‍ഖുറൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
മെയ്ഡ് ഇന്‍ സൗദി അറേബ്യ പ്രോഗ്രാമില്‍ ലൂസിഡ് ചേരുന്നതിനെ അല്‍ഖുറൈഫ് സ്വാഗതം ചെയ്തു. ദേശീയ വ്യവസായത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനും അന്തര്‍ദേശീയ നിക്ഷേപങ്ങളെയും കമ്പനികളെയും ആകര്‍ഷിക്കുന്നതിനും ഈ നടപടി ശക്തമായ പ്രേരണ നല്‍കുമെന്ന് ‘എക്‌സ്’ അക്കൗണ്ടിലൂടെ വ്യവസായ മന്ത്രി പറഞ്ഞു. നൂതനമായ നിര്‍മാണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ ഇത് രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നുവെന്നും അല്‍ഖുറൈഫ് പറഞ്ഞു.