നടി അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടനും അമ്മയുടെ മുൻ ഭാരവാഹിയുമായ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. വർഗ്ഗീയ പരാമർശം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് അൻസിബ നൽകിയ പരാതിയിൽ ആദ്യം കടവന്ത്ര പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തെളിവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാൽ നടി നേരിട്ട് കോടതിയെ സമീപിച്ചതോടെ, അൻസിബയ്ക്കെതിരെ നടത്തിയ വർഗീയ പരാമർശത്തിലും സ്ത്രീത്വത്തെ അപമാനിച്ചതിലും കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം സെഷൻസ് കോടതി പോലീസിന് കർശന നിർദ്ദേശം നൽകുകയായിരുന്നു.
കോടതി നിർദ്ദേശപ്രകാരം, സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ലൈംഗിക സൂചനയോടെയുള്ള പരാമർശം, സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം, മതസ്പർദ്ധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങി ഗുരുതരമായ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.






