നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎമ്മിലും സിപിഐയിലും നേതൃത്വത്തിനെതിരെ കലാപം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ ശൈലിക്കെതിരെയും പാർട്ടി നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനമുയർന്നു. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകില്ലെന്നും പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പിണറായി വിജയനോടുള്ള ജനവിരോധം തിരിച്ചറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളും പ്രചാരണ വേളയിലെ മുഖ്യമന്ത്രിയുടെ പരാമർശങ്ങളും തിരിച്ചടിയായെന്ന് നേതാക്കൾ വിലയിരുത്തി. മുഖ്യമന്ത്രി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ആവശ്യവും ശക്തമാണ്. പാർലമെന്ററി രംഗത്തും സംഘടനാ തലത്തിലും അഴിച്ചുപണി വേണമെന്നാണ് സെക്രട്ടറിയേറ്റിലെ പൊതുവികാരം. പി. ജയരാജന്റെ ആഹ്വാനപ്രകാരം പാർട്ടി അനുഭാവികളിൽ നിന്നും പ്രവർത്തകരിൽ നിന്നും നേതൃത്വത്തിനെതിരെ ഇമെയിൽ വഴി പരാതികളുടെ പ്രവാഹമാണ്. 25 സീറ്റിൽ മത്സരിച്ച് എട്ടിലേക്ക് ഒതുങ്ങിയ സിപിഐയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമർശനം ഉയർന്നു. സീറ്റ് വിഭജനത്തിലും പ്രചാരണ തന്ത്രങ്ങളിലും ബിനോയ് വിശ്വം പരാജയപ്പെട്ടുവെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.






