എല്‍ഡിഎഫ് തോല്‍വി അപ്രതീക്ഷിതം, ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ്: എംവി ഗോവിന്ദന്‍

എല്‍ഡിഎഫ് തോല്‍വി അപ്രതീക്ഷിതം, ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ്: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തോല്‍വി വിശദമായി പരിശോധിക്കുമെന്നും സംഘടനാ തലത്തില്‍ പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും പറഞ്ഞ അദ്ദേഹം തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് പട്ടിണി അവസാനിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. 5 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ലൈഫ് വഴി വീട് കിട്ടിയത്. ലോകത്ത് തന്നെ അത്യപൂര്‍വ്വ പദ്ധതിയാണ് ലൈഫ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തി. രാഹുല്‍ ഗാന്ധി പ്രസംഗിച്ചതു പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനെതിരെ എന്തായിരുന്നു കേസെന്നും അദ്ദേഹം ചോദിച്ചു.

തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മണ്ഡലത്തില്‍ 9.81% വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86,965 വോട്ട് യുഡിഎഫിന് കുറഞ്ഞു. എന്നാല്‍ 16000ത്തോളം വോട്ട് ഇടതുമുന്നണിക്ക് കൂടി. നേമത്ത് നടന്നത് തന്നെ തൃശൂരിലും നടന്നു. സംസ്ഥാനത്ത് 11 നിയോജക മണ്ഡലങ്ങളില്‍ ബിജെപി മുന്‍കൈ നേടി. ഗുരുവായൂരില്‍ മാത്രം 7235 വോട്ട് യുഡിഎഫിന് കുറഞ്ഞു. മണലൂരിലും ഒല്ലൂരിലും തൃശൂരിലും നാട്ടികയിലും ഇരിങ്ങാലക്കുടയിലും ആറ്റിങ്ങലിലും കാട്ടാക്കടയിലും കഴക്കൂട്ടം, വട്ടിയൂര്‍കാവ് , നേമം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് കുറഞ്ഞ വോട്ടിന്റെ എണ്ണം എംവി ഗോവിന്ദന്‍ സഭയില്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് വോട്ടിന്റെ ബിജെപി അനുകൂല കുത്തൊഴുക്ക് കാണാതെ പോകരുതെന്നും ബിജെപി മുന്നേറ്റം അതിശക്തമായി എതിര്‍ക്കപ്പെടണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Top