രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എൽഡിഎഫും ബിജെപിയും; കോൺഗ്രസ് പ്രതിരോധത്തിൽ

പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളോട് രാജിവയ്ക്കാൻ പറയാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എൽഡിഎഫും ബിജെപിയും; കോൺഗ്രസ് പ്രതിരോധത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എൽഡിഎഫും ബിജെപിയും; കോൺഗ്രസ് പ്രതിരോധത്തിൽ

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദം കനക്കുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനറും ബിജെപിയും രംഗത്തെത്തി. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളോട് രാജിവയ്ക്കാൻ പറയാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക ചൂഷണം എന്നിവയാണ് രാഹുലിനെതിരെയുള്ള പരാതികൾ. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും, എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് കോൺഗ്രസ് വാദിക്കുന്നത്.

Also Read: പീഡനവും സാമ്പത്തിക ചൂഷണവും; ഒടുവിൽ രാഹുൽ അഴികൾക്കുള്ളിലേക്ക്

സിപിഎമ്മും ബിജെപിയും രാജി ആവശ്യപ്പെടുമ്പോൾ, സമാന ആരോപണങ്ങൾ നേരിട്ട ഇടതുപക്ഷ നേതാക്കൾ രാജിവച്ചിട്ടുണ്ടോ എന്ന മറുചോദ്യവുമായാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്. രാഹുലിനെ സംരക്ഷിക്കുന്നവർ ഇപ്പോഴും കോൺഗ്രസിലുണ്ടെന്ന ആരോപണം ശരിവെക്കുന്ന രീതിയിലായിരുന്നു പാർട്ടിയിലെ സംഭവവികാസങ്ങൾ. രാഹുലിനെ സസ്പെൻഡ് ചെയ്തപ്പോഴും നിയമസഭയിൽ വരുന്നതിനെക്കുറിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടായിരുന്നു. പരാതി പോലീസിന് കൈമാറുന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് തട്ടിലായതും പാർട്ടിക്ക് തിരിച്ചടിയായി.

യുവതിയുടെ പരാതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെയാണ് അതിവേഗ നീക്കങ്ങൾ ഉണ്ടായത്. രാത്രി എട്ടു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. നിലവിൽ മാവേലിക്കര ജയിലിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.

Share Email
Top