കുവൈത്ത്: 70 വയസ്സ് പിന്നിട്ട പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി ജോലിയിൽ നിന്ന് ഒഴിവാക്കി സ്വദേശത്തേക്ക് മടക്കുന്നതിനുള്ള നടപടികൾ കുവൈത്ത് കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങൾക്കും (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ) യൂണിയനുകൾക്കും സാമൂഹികകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.
70 വയസ്സ് കഴിഞ്ഞ പ്രവാസി ജീവനക്കാരുടെ സമ്പൂർണ്ണ പട്ടിക അടിയന്തരമായി തയ്യാറാക്കാനും, അവർക്കെതിരെയുള്ള നിയമാനുസൃത നടപടികൾ ആരംഭിക്കാനുമാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഒഴിവാക്കുന്ന ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക, സർവീസ് ആനുകൂല്യങ്ങൾ, മറ്റ് നിയമപരമായ അവകാശങ്ങൾ എന്നിവ പൂർണ്ണമായി നൽകിയ ശേഷം മാത്രമേ പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കാവൂ എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ജോലിയിൽ നിന്ന് ഒഴിവാക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് 30 ദിവസത്തിനകം മന്ത്രാലയത്തിന് സമർപ്പിക്കണം. കുവൈത്ത് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.






