കോഴിക്കോട്: കോഴിക്കോട് ഉണ്ടായ തീപിടിത്തത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് കൈമാറി. കെട്ടിടത്തിനകത്ത് സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
തീപിടിത്തം അറിഞ്ഞ് മൂന്ന് മിനുറ്റിനകം ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തീപിടിത്തം അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ രൂപം നല്‍കിയിരുന്നു. റവന്യൂ, എന്‍ജിനീയറിങ്, ഹെല്‍ത്ത് വിഭാഗങ്ങളാണ് പരിശോധന നടത്തുക. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോർപ്പറേഷൻ സ്റ്റിയറിങ് കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read: ദളിത് യുവതിക്കെതിരായ വ്യാജ കേസ്: ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിൽ സംതൃപ്തയെന്ന് യുവതി
അതേസമയം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ടും ഉടന്‍ കൈമാറും. പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കടകള്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. തീപിടിത്തം ബാധിക്കാത്ത താഴെ നിലയിലുള്ള കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.