കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലും കോൺഗ്രസിനുള്ളിലും സീറ്റ് വിഭജന തർക്കം മുറുകുകയാണ്. കോൺഗ്രസ് പന്നിയങ്കര ബ്ലോക്ക് മുൻ ഭാരവാഹിയായ സക്കറിയ പള്ളിക്കണ്ടി മീഞ്ചന്ത വാർഡിൽ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. മത്സരിക്കാൻ സീറ്റ് അനുവദിച്ചില്ലെങ്കിൽ തുടർനടപടികൾ അപ്പോൾ അറിയിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
യാതൊരു പഠനവും നടത്താതെയാണ് കോൺഗ്രസ് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നതെന്നും, കോഴിക്കോട് ഡിസിസിയുടെ ഇത്തരം നടപടികൾ പാർട്ടിയെ തകർക്കുമെന്നും കോൺഗ്രസിനുള്ളിൽ അമർഷം ശക്തമാണ്. ഗ്രൂപ്പ് കളികളിൽ ഏർപ്പെടുന്നവർക്ക് മാത്രമാണ് നിലവിൽ കോൺഗ്രസിൽ സീറ്റ് ലഭിക്കുന്നതെന്നും പരാതിയുണ്ട്. കൂടാതെ, എന്നാൽ ലീഗ് ആവശ്യപ്പെട്ടാൽ ഉപാധികൾ ഇല്ലാതെ കോൺഗ്രസ് സീറ്റുകൾ വിട്ടു നൽകുന്നു. കോൺഗ്രസ് ആവശ്യപ്പെട്ടാൽ പോലും ലീഗ് സീറ്റ് വിട്ടുനൽകാൻ തയ്യാറാകുന്നില്ല എന്നതും പ്രവർത്തകരുടെ അതൃപ്തി വർദ്ധിപ്പിക്കുന്നു.
Also Read:തദ്ദേശ തെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
അതേസമയം കോഴിക്കോട് കോർപ്പറേഷനിൽ വി.എം. വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാണ്. ഡിസിസി എടുത്ത ഈ തീരുമാനത്തെ അംഗീകരിക്കാതെ പ്രവർത്തകർ മുന്നോട്ട് പോവുകയാണ്. പ്രധാന നേതാക്കളെ തഴയുന്നു എന്ന പരാതിയും പാർട്ടിക്കുള്ളിൽ വ്യാപകമായി ഉയരുന്നുണ്ട്. ചേവായൂർ, ചേവരമ്പലം വാർഡുകളിലാണ് വി.എം. വിനുവിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. എന്നാൽ, വാർഡ് കമ്മിറ്റികൾ ഈ തീരുമാനം അംഗീകരിക്കാത്തതിനെ തുടർന്ന്, സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ് പ്രതിസന്ധിയിലാണ്.





