കോഴിക്കോട്: കൊയിലാണ്ടിയുടെ ജനകീയ നേതാവും എം.എൽ.എയുമായിരുന്ന കാനത്തിൽ ജമീലക്ക് ഔദ്യോഗിക ബഹുമതികളോടെ ജന്മനാടിന്റെ യാത്രാമൊഴി. നൂറുകണക്കിന് ആളുകളാണ് പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി തടിച്ചുകൂടിയത്. അത്തോളി കുനിയിൽ കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
രാവിലെ എട്ട് മണിയോടെ സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് കാത്തുനിന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീല, 59-ാം വയസ്സിൽ നവംബർ 30 ന് അന്തരിച്ചത്. സാധാരണ വീട്ടമ്മയിൽ നിന്ന് പടിപടിയായി ഉയർന്ന് നിയമസഭ വരെ എത്തിയ കൊയിലാണ്ടിയുടെ പ്രിയപ്പെട്ട നേതാവ് ഇനി ജനമനസ്സുകളിൽ ജീവിക്കും.






