കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന്, ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഈ വിഷയത്തിൽ ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്നും, പ്രത്യേകിച്ച് റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവരിൽ നിന്നും കളക്ടർ വിശദീകരണം തേടും. അപകട കാരണം കണ്ടെത്താനായി എൻ.എച്ച്.എ.ഐയുടെ വിദഗ്ധ സംഘം ഉടൻതന്നെ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻ.എച്ച്.എ.ഐ നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കൊട്ടിയം മൈലക്കാട് ഇന്നലെ ദേശീയപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽനിന്ന് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണ പ്രവർത്തനങ്ങളിലെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു നാട്ടുകാരുടെ ശക്തമായ ആരോപണം. എന്നാൽ, വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി..






