ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് 7 വിക്കറ്റ് ജയം

ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് 7 വിക്കറ്റ് ജയം

ല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് 7 വിക്കറ്റ് ജയം.ഡല്‍ഹിയെ 20 ഓവറില്‍ 153 റണ്‍സിലൊതുക്കിയ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചുറി നേടിയ ഫില്‍ സാള്‍ട്ടാണ് കൊല്‍ക്കത്തയുടെ ജയം എളുപ്പമാക്കിയത്. 33 പന്തുകള്‍ നേരിട്ട സാള്‍ട്ട് അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ സുനില്‍ നരെയ്നൊപ്പം വെറും 37 പന്തില്‍ നിന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സാള്‍ട്ടിനായി. നരെയ്ന്‍ (15), റിങ്കു സിങ് (11) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (33), വെങ്കടേഷ് അയ്യരും (26) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയെ നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ഹര്‍ഷിദ് റാണയും ചേര്‍ന്നാണ് ഡല്‍ഹി ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

ഓപണര്‍മാരായ പ്രിഥ്വി ഷായും (13), ഫ്രേസര്‍ മക്ഗര്‍കും (12) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പ്രിഥ്വിയെ വൈഭവ് അറോറയും വെടിക്കെട്ട് ബാറ്റര്‍ മക്ഗര്‍കിനെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് പുറത്താക്കിയത്. മൂന്നാമനായെത്തിയ ഷായ് ഹോപ് അറോറയെ സിക്‌സടിച്ച് തുടങ്ങിയെങ്കിലും മൂന്ന് പന്തില്‍ ആറു റണ്‍സെടുത്ത് കൂടാരം കയറി. അഭിഷേക് പൊരേലും നായകന്‍ ഋഷഭ് പന്തും ചേര്‍ന്ന് ടീമിന്റെ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചു. 15 പന്തില്‍ 18 റണ്‍സെടുത്ത പൊരേലിനെ റാണ ബൗള്‍ഡാക്കി.

നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മികവില്‍ ഡല്‍ഹിയെ 20 ഓവറില്‍ ഒമ്പതിന് 153 റണ്‍സിലൊതുക്കാന്‍ കൊല്‍ക്കത്തയ്ക്കായിരുന്നു. 20 പന്തില്‍ 27 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.നിലയുറപ്പിക്കും മുമ്പ് ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും (4) കുമാര്‍ കുശാഗ്രയെയും (1) വരുണ്‍ മടക്കി. 15 റണ്‍സെടുത്ത അക്ഷറിനെ സുനില്‍ നരെയ്ന്‍ പറഞ്ഞുവിട്ടു. എട്ടു റണ്‍സ് നേടിയ റാസിഖ് സലാം, റാണയുടെ പന്തിലും പുറത്തായി. ഒമ്പതാമനായി ക്രീസിലെത്തിയ കുല്‍ദീപ് യാദവ് നടത്തിയ പോരാട്ടമാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്.

Top