ഇറാന് – ഇസ്രയേല്‍ സംഘര്‍ഷം, തുറന്ന യുദ്ധത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കു മേലും സമ്മര്‍ദ്ദം ശക്തമാവുകയാണ്. ഇറാനോട് പോരാടി ഒറ്റയ്ക്ക് ജയിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഉറപ്പായതോടെ അവസാന നിമിഷം അമേരിക്ക രംഗത്തിറങ്ങുമെന്ന് തന്നെയാണ് സൂചന. ഇത് കണക്കിലെടുത്ത് തന്നെയാണ് ഇറാനും ആക്രമണം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇറാന്റെ ആയുധ ശേഖരത്തിലെ 20 ശതമാനം മാത്രമാണ് ലോകം കണ്ടിട്ടുള്ളതെന്നും വേറെ എന്തൊക്കെ തങ്ങളുടെ പക്കലുണ്ട് എന്നത് കാണാനിരിക്കുന്നതേയുള്ളൂ എന്നുമാണ് ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Also Read: ഇറാന് വേണ്ടി ചൈനയും റഷ്യയും കൈകോര്‍ക്കുന്നു
ഇസ്രയേലിനെ സഹായിക്കാന്‍ വിമാനവാഹിനി കപ്പലുകള്‍ അയക്കുന്ന അമേരിക്കയ്ക്ക് അവരുടെ സൈനികരുടെ ശവങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ തീരത്ത് അടിയുന്നത് കാണേണ്ടി വരുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതായത്, ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തന്നെയാണ്, ഇറാന്‍ സൈന്യത്തിലെ ഏറ്റവും കരുത്തുറ്റ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് എന്ന ഐആര്‍ജിസി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബങ്കറിലേക്ക് മാറും മുന്‍പ് അധികാരം കൈമാറിയിരിക്കുന്നതും ഈ സേനാവിഭാഗത്തിനാണ്. ഇറാനില്‍ കരസേന, വ്യോമസേന, നാവികസേന എന്നിങ്ങനെ നിരവധി സൈനിക വിഭാഗങ്ങളുണ്ടെങ്കിലും, ഐആര്‍ജിസി തന്നെയാണ് ഇപ്പോഴും ഇറാനിലെ ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ സേന. ഐആര്‍ജിസി ഇറാനിലെ സാധാരണ സൈനിക വിഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കും സ്വന്തമായി കരസേന, നാവികസേന, വ്യോമസേന, രഹസ്യാന്വേഷണ വിഭാഗം എന്നിവയുണ്ട്.
സാധാരണ സൈനിക വിഭാഗങ്ങള്‍ ഇറാനിയന്‍ പ്രതിരോധ മന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഐആര്‍ജിസി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്തെ പരമോന്നത നേതാവിനാണ്. അതുകൊണ്ടു തന്നെ രാജ്യത്തിനകത്തും ഒരു അട്ടിമറിയും ആയത്തുള്ള അലി ഖമേനിക്ക് എതിരെ നടക്കുകയില്ല. 1979-ലെ ഇറാനിയന്‍ ഇസ്ലാമിക വിപ്ലവത്തിന് ശേഷം പുതുതായി അധികാരത്തിലെത്തിയ ഭരണകൂടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐആര്‍ജിസി രൂപീകൃതമായത്. നിലവില്‍ ഒന്നര ലക്ഷത്തോളം അംഗങ്ങള്‍ ഈ സേനയിലുണ്ട്. ബാസിജ് എന്ന പാരാമിലിറ്ററി വിഭാഗവും ഐആര്‍ജിസിയുടെ ഭാഗമാണ്.

ഇറാനു പുറത്തും ഐആര്‍ജിസിക്ക് കാര്യമായ സ്വാധീനമുണ്ട്. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങളിലും അവര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. റഷ്യന്‍ സേനയുടെ പ്രത്യേക പരിശീലനവും ടെക്‌നോളജിയും ഈ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തിന്റെ പൂര്‍ണ്ണനിയന്ത്രണവും ഐആര്‍ജിസിയുടെ നിയന്ത്രണത്തിലാണ്. ഇസ്രയേലിലെ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ച് നിരവധി ഉന്നതരെ വധിച്ചതും ഏറ്റവും ഒടുവില്‍, മന്ത്രിവസതികളും പ്രതിരോധ ആസ്ഥാനവും തകര്‍ത്തതുമെല്ലാം ഐആര്‍ജിസി പ്ലാന്‍ ചെയ്ത് നടപ്പാക്കിയവയാണ്. ഇറാന്‍ സൈനിക ഉന്നതരെ വധിച്ചതിന് പ്രതികാരമായി ഇസ്രയേലിന്റെ സൈനിക ഉന്നതരെ വധിക്കുക എന്നതാണ് അവരുടെ ഇപ്പോഴത്തെ ടാര്‍ഗറ്റ്.
അതേസമയം, ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധത്തിലാക്കുന്ന നീക്കവുമായി, ആണവ ശക്തിയായ ഉത്തര കൊറിയ രംഗത്ത് വന്നത് അമേരിക്കന്‍ ചേരിയെ ആശങ്കപ്പെടുത്തുന്നതാണ്. ഇസ്രയേല്‍ മധ്യേഷ്യയില്‍ സമ്പൂര്‍ണ യുദ്ധത്തിന്റെ അപകടങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് സര്‍ക്കാര്‍ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇസ്രയേല്‍, പശ്ചിമേഷ്യന്‍ സമാധാനത്തെ ബാധിച്ച കാന്‍സര്‍ പോലുള്ള ഒന്നാണെന്നും ആഗോള സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന്റെ മുഖ്യ കുറ്റവാളിയാണെന്നുമാണ്, ഉത്തര കൊറിയ ആരോപിക്കുന്നത്.

മധ്യേഷ്യയില്‍ ഒരു പുതിയ യുദ്ധം കൊണ്ടുവന്ന സയണിസ്റ്റുകളും, അവരെ തീക്ഷ്ണമായി സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പിന്നണി ശക്തികളും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന് പൂര്‍ണ്ണമായും ഉത്തരവാദികളായിരിക്കുമെന്നും, ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരായ ഉത്തരകൊറിയയുടെ പ്രസ്താവന, ഇറാനുമായുള്ള അതിന്റെ അടുത്ത ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 1973 മുതല്‍ ഇറാനും ഉത്തര കൊറിയയും തമ്മില്‍ അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇറാനെ പോലെ തന്നെ, അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും കടുത്ത ഉപരോധങ്ങള്‍ക്ക് ഇരയാക്കപ്പെട്ട രാജ്യം കൂടിയാണ് ഉത്തരകൊറിയ. അതുകൊണ്ട് തന്നെ, അമേരിക്കന്‍ ചേരിക്ക് എതിരെ ലഭിക്കുന്ന അവസരം, ഉത്തര കൊറിയയും ഉപയോഗിക്കാന്‍ തന്നെയാണ് സാധ്യത.
റഷ്യയ്ക്കും ചൈനയ്ക്കും എല്ലാം, ഒരു യുദ്ധത്തില്‍ പങ്ക് ചേരുന്നതിന് മുന്‍പ് പല ഘടകങ്ങള്‍ ആലോചിക്കേണ്ടതായുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും ഈ രാജ്യങ്ങള്‍ക്ക് പാലിക്കേണ്ടതായുണ്ട്. എന്നാല്‍, റഷ്യയുടെയും ചൈനയുടെയും ഇറാന്റെയും അടുത്ത സുഹൃത്തുകൂടിയായ ഉത്തര കൊറിയക്കും അതിന്റെ ഭരണാധികാരിയായ കിം ജോങ് ഉന്നിന്നും ഇതൊന്നും തന്നെ ബാധകമല്ല അവര്‍ ഒന്നിനെയും വകവെയ്ക്കുകയുമില്ല. കിം ജോങ് ഉന്‍ എന്ത് തീരുമാനം എപ്പോള്‍ എടുക്കുമെന്നത് കിമ്മിന്റെ ഭാര്യയ്ക്ക് പോലും പറയാന്‍ കഴിയില്ല. മുന്‍ കോപിയായ ഈ കമ്യൂണിസ്റ്റ് ഭരണാധികാരിയെ, സാക്ഷാല്‍ ഡോണള്‍ഡ് ട്രംപിന് പോലും ഭയമാണ്.

ട്രംപിന്റെ ആദ്യ ഭരണകാലത്ത്, അമേരിക്കയ്ക്ക് നേരെ ആണവ മിസൈല്‍ തിരിച്ചുവച്ച് ലോകത്തെ ഞെട്ടിച്ച ചരിത്രവും കിമ്മിനുണ്ട്. ഒടുവില്‍, അമേരിക്കയില്‍ നിന്നും ഓടിവന്ന് കിമ്മുമായി ചര്‍ച്ച നടത്തിയാണ് ട്രംപ് രോഷം തണുപ്പിച്ചിരുന്നത്. രണ്ടാംവട്ടവും ട്രംപ് അധികാരമേറ്റെടുത്തപ്പോള്‍ പറഞ്ഞിരുന്നത് കിം ജോങ് ഉന്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹവുമായി സഹകരിച്ച് പോകാനാണ് താല്‍പര്യപ്പെടുന്നത് എന്നുമാണ്. അതേ കിം ജോങ് ഉന്‍ ഇപ്പോള്‍ വീണ്ടും അമേരിക്കയ്ക്കും ഇസ്രയേലിനും നേരെ തിരിയുമ്പോള്‍ ഈ രാജ്യങ്ങളുടെ ചങ്കിടിക്കുന്നതും സ്വാഭാവികമാണ്. നിരവധി ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തര കൊറിയയാണ് ഇപ്പോള്‍ ഇറാനു വേണ്ടി ശബ്ദമുയര്‍ത്തിയിരിക്കുന്നത്.
Also Read: നയതന്ത്ര വഞ്ചന: അമേരിക്കയെ കടന്നാക്രമിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
അതായത്, അമേരിക്ക ഇസ്രയേലിനു വേണ്ടി രംഗത്തിറങ്ങിയാല്‍, ഉത്തര കൊറിയന്‍ പോര്‍മുന വീണ്ടും അമേരിക്കയ്ക്ക് നേരെ തിരിയാന്‍ തന്നെയാണ് സാധ്യത. റഷ്യയുമായി സൈനിക കരാര്‍ ഉള്ള രാജ്യമായതിനാല്‍, ഉത്തര കൊറിയക്ക് നേരെ ആക്രമണം നടന്നാല്‍, അത് റഷ്യക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കി, റഷ്യക്കും രംഗത്തിറങ്ങേണ്ടതായി വരും. അതുപോലെ തന്നെ, ഉത്തര കൊറിയ ചൈനയുടെയും സഖ്യകക്ഷിയായതിനാല്‍ ചൈനയ്ക്കും ആയുധമെടുക്കേണ്ടതായി വരും. അമേരിക്കയെ സംബന്ധിച്ച് സ്വയം കുഴി തോണ്ടുന്നതിന് തുല്യമായിരിക്കുമത്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.
EXPRESS VIEW
വീഡിയോ കാണാം