ആണവ കരാറില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കത്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബുധനാഴ്ച അത് നിരസിച്ചു. ചര്‍ച്ചയിലെ നിര്‍ദ്ദശങ്ങള്‍ അമേരിക്ക പാലിക്കില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും, പിന്നെ ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു. അതിനാല്‍, ചര്‍ച്ചയ്ക്കുള്ള ക്ഷണം … പൊതുജനാഭിപ്രായത്തെ വഞ്ചിക്കലാണെന്ന് ഖമേനി പറഞ്ഞതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കത്ത് ഇതുവരെ കണ്ടിട്ടില്ലെന്ന് ഖമേനി പറഞ്ഞതായാണ് വിവരം. ട്രംപ് ഭരണകൂടവുമായി നടത്തുന്ന ചര്‍ച്ചകള്‍ കാര്യമായ ഫലം കാണില്ലെന്നും ഉപരോധങ്ങള്‍ ചുമത്തി ഇറാനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് ഖമേനി പറഞ്ഞു.
ഇറാനെതിരായ ഏതൊരു സൈനിക ആക്രമണത്തിനെതിരെയും അതിശക്തമായി തിരിച്ചടിക്കുമെന്ന് ഖമേനി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ അമേരിക്കക്കാരോ അവരുടെ ഏജന്റുമാരായ രാഷ്ട്രങ്ങളോ തെറ്റായ ഒരു ചുവടുവെപ്പ് നടത്തിയാല്‍, ഇറാന്റെ പ്രതികരണം നിര്‍ണായകവും. ഏറ്റവും കൂടുതല്‍ ദോഷം അനുഭവിക്കേണ്ടിവരുന്നത് അമേരിക്ക തന്നെയായിരിക്കുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.

Also Read: പാകിസ്താനിലെ ട്രയിന്‍ റാഞ്ചല്‍; എല്ലാ ബന്ദികളെയും മോചിപ്പിച്ചു, 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടു
ആണവ ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാണെന്ന് കാണിച്ച് ട്രംപ് കഴിഞ്ഞ ആഴ്ച ഖമേനിക്ക് കത്തയച്ചിരുന്നു. ട്രംപ് തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. കത്ത് അയച്ചതിന് ശേഷം, ട്രംപ് ഇറാനെ സമ്മര്‍ദ്ദത്തിലാക്കുന്ന രണ്ട് കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ‘ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇറാനെ സൈനികമായി നേരിടുക അല്ലെങ്കില്‍ അവരുമായി ഒരു കരാറില്‍ ഏര്‍പ്പെടുക’ എന്ന് ട്രംപ് കര്‍ശനനമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ട്രംപന്റെ കത്ത് ഇന്നലെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചിക്ക് കൈമാറി. അരഖ്ചിയും ഗര്‍ഗാഷും കൂടിക്കാഴ്ച നടത്തുന്നതിനിടെ, ട്രംപിന്റെ ചര്‍ച്ചാ വാഗ്ദാനം ‘വഞ്ചന’യാണെന്ന് ഖമേനി വീണ്ടും എടുത്ത് പറഞ്ഞതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018-ല്‍, ലോകശക്തികളുമായുള്ള ഇറാന്റെ 2015-ലെ ആണവ കരാറില്‍ നിന്ന് ട്രംപ് അമേരിക്കയെ പിന്‍വലിക്കുകയും ഇറാന്റെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തിയ ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇറാനിയന്‍ രാഷ്ട്രകാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്ന ഖമേനി, ഭീഷണികള്‍ക്ക് വഴങ്ങി ഇറാനെ ചര്‍ച്ചകളിലേക്ക് തള്ളിവിടില്ലെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇറാനുമായി ഒരു ആണവ കരാറിനുള്ള ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കെ, ഇറാനെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുത്താനും എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കാനും ട്രംപ് തന്റെ ആദ്യ ടേമില്‍ പ്രസിഡന്റായി പ്രയോഗിച്ച ‘പരമാവധി സമ്മര്‍ദ്ദം’ വീണ്ടും ഇറാനു മേലെ ചുമത്താന്‍ സാധ്യയുണ്ടെന്ന് ഖമേനി പറയുന്നു.
സൈനിക ഭീഷണികള്‍
ആണവായുധം വികസിപ്പിക്കുന്നുവെന്ന് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തറപ്പിച്ച് പറയുമ്പോഴും തങ്ങള്‍ക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നും, ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറന്‍ ആവര്‍ത്തിച്ചറിയിച്ചിട്ടുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചാല്‍ അമേരിക്കയ്ക്ക് അത് തടയാന്‍ കഴിയില്ലെന്നും എന്നാല്‍ തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും ഇറാന്‍ തീര്‍ത്തുപറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഇറാന്റെ കൈവശമുള്ള 60% വരെ പരിശുദ്ധിയുള്ള യുറേനിയം ശേഖരം, ഏകദേശം 90% ആയുധ-ഗ്രേഡ് ലെവലിനോട് അടുത്ത്, കുതിച്ചുയര്‍ന്നതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി കഴിഞ്ഞ മാസം അവസാനം പറഞ്ഞിരുന്നു.

Also Read: ഗാസയ്ക്കായി ചെങ്കടലില്‍ ഇസ്രയേൽ കപ്പലുകൾ ലക്ഷ്യമിട്ട് ഹൂതി സംഘം
ഇറാന്റെ ആണവ അഭിലാഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ മുഖ്യശത്രുവായ ഇസ്രയേല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ആണവ അഭിലാഷങ്ങളെയും മിഡില്‍ ഈസ്റ്റിലെ അതിന്റെ സ്വാധീനത്തെയും തടയാന്‍ ഇസ്രയേലും അമേരിക്കയും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ സന്ദര്‍ശിച്ച ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.