ഡൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ബിജെപി കാഴ്ചവെച്ച മികച്ച പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേറ്റ ചടങ്ങിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് 45 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചത് വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഏകദേശം നൂറോളം കൗൺസിലർമാരുമായി പാർട്ടി കരുത്താർജ്ജിച്ചതായും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവരെ ജനമധ്യത്തിൽ തുറന്നുകാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയവും ഇടതുപക്ഷ മാതൃകകളും രാജ്യം കണ്ടുകഴിഞ്ഞതാണെന്നും, ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് ബിജെപിയുടെ വികസന-സദ്ഭരണ മാതൃകയാണെന്നും മോദി കൂട്ടിച്ചേർത്തു. അധികാരം സുഖഭോഗത്തിനല്ല, മറിച്ച് ജനസേവനത്തിനുള്ള മാർഗമായാണ് ബിജെപി കാണുന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ അമിത് ഷാ, ജെ.പി. നഡ്ഡ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് നിതിൻ നവീൻ പുതിയ അധ്യക്ഷനായി ചുമതലയേറ്റത്.






