തിരുവനന്തപുരം: കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എൻ്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളത്. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്. മലയാളികൾ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.