കേരളത്തിന്റെ കായികഭൂപടത്തിൽ പുതിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തിന് 2026 ജൂലൈ 11-ന് തിരുവനന്തപുരത്തെ ‘ദി ലീലാ റാവിസിൽ’ അരങ്ങുണരും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേല നടപടികൾ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ ഓക്ഷനിയർ ചാരു ശർമ നിയന്ത്രിക്കും. ഐപിഎൽ ഉൾപ്പെടെയുള്ള വമ്പൻ ലീഗുകൾക്ക് ചുക്കാൻ പിടിച്ച പരിചയസമ്പത്തുമായാണ് ചാരു ശർമ കേരളത്തിലെത്തുന്നത്. ലേലത്തിന് ശേഷം വൈകിട്ട് ആറിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികൾ മാധ്യമങ്ങളെ കാണും. ആരാധകർക്കായി ജിയോ ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ലേലത്തിന്റെ തത്സമയ സംപ്രേഷണം ലഭ്യമായിരിക്കും.
കേരളത്തിന്റെ നാളെയുടെ വാഗ്ദാനങ്ങൾ മുതൽ രഞ്ജി ട്രോഫി കളിച്ച മുൻനിര താരങ്ങൾ വരെ ഉൾപ്പെടുന്ന 173 കളിക്കാരാണ് ലേലപ്പട്ടികയിലുള്ളത്. ഇതിൽ വിവിധ ഫ്രാഞ്ചൈസികൾ ഇതിനകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട 17 താരങ്ങളെ നിലനിർത്തിക്കഴിഞ്ഞു. ഏരീസ് കൊല്ലം സെയിലേഴ്സ്, തൃശൂർ ടൈറ്റൻസ് എന്നിവർ നാല് താരങ്ങളെ വീതവും, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാൺഡ്രം റോയൽസ് എന്നിവർ മൂന്ന് താരങ്ങളെ വീതവും നിലനിർത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടുപേരെയും ആലപ്പി റിപ്പിൾസ് ഒരു താരത്തെയുമാണ് ടീമിൽ നിലനിർത്തിയത്. ബാക്കിയുള്ള 156 പ്രതിഭകളെ സ്വന്തമാക്കാനായാണ് ആറ് ഫ്രാഞ്ചൈസികളും ജൂലൈ 11-ന് തന്ത്രങ്ങളുമായി ലേലഹാളിൽ നേർക്കുനേർ വരുന്നത്.
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് താരങ്ങളെ വാങ്ങുന്നതിനായി ചെലവാക്കാൻ സാധിക്കുക. ടീമിൽ കുറഞ്ഞത് പതിനാറും പരമാവധി 20 താരങ്ങളെയും ഉൾപ്പെടുത്തണം. റിട്ടെൻഷൻ വഴി താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമേ സ്വന്തമാക്കാൻ കഴിയൂ. താരങ്ങളെ മികവിനനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് ലേലം നടക്കുന്നത്. ‘എ’ കാറ്റഗറി താരങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും, ‘ബി’ കാറ്റഗറി താരങ്ങൾക്ക് 1.5 ലക്ഷം രൂപയും, ‘സി’ കാറ്റഗറി താരങ്ങൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ വൻ ജനപ്രീതിയിലേക്കാണ് നീങ്ങുന്നത്. മുൻ സീസണുകളിൽ ലക്ഷക്കണക്കിന് ആരാധകരെ ആകർഷിച്ച ലീഗ്, ഇന്ത്യയിലെ തന്നെ മുൻനിര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. തമിഴ്‌നാട് പ്രീമിയർ ലീഗ്, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗ് തുടങ്ങിയ ലീഗുകൾക്ക് സമാനമായി കേരള ക്രിക്കറ്റ് ലീഗും വലിയ കാഴ്ചക്കാരെയാണ് ഓരോ വർഷവും ആകർഷിക്കുന്നത്. ലേലത്തോടെ ടീമുകളുടെ കരുത്ത് പൂർണ്ണമാകുന്നതോടെ കേരളത്തിലെ ക്രിക്കറ്റ് ആവേശം പുതിയ തലത്തിലേക്ക് ഉയരും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






