തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം. സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ. മുതിർന്ന നേതാവ് എം.എം. മണിക്ക് ഇത്തവണ ഉടുമ്പൻചോലയിൽ സീറ്റ് നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പകരം കെ.കെ. ജയചന്ദ്രൻ മണ്ഡലത്തിൽ ജനവിധി തേടും. എന്നാൽ ഈ തീരുമാനത്തിൽ ഇടുക്കി ജില്ലാ നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
പേരാവൂരിൽ മുൻ മന്ത്രി കെ.കെ. ശൈലജ മത്സരരംഗത്തിറങ്ങും. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാകും. തലശ്ശേരിയിൽ ഏറെ ചർച്ചകൾക്കൊടുവിൽ കാരായി രാജനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനമായി. പേരാമ്പ്രയിൽ മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ തന്നെയാകും സ്ഥാനാർത്ഥി.
Also Read: കേരളത്തിന്റെ നട്ടെല്ല് തകർത്തു; സർക്കാരിനെതിരെ വി.ഡി. സതീശൻ
എം.എം. മണിയുടെ പേര് മാത്രമാണ് ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നത്. മണിയുടെ പ്രസംഗങ്ങൾ പാർട്ടിക്ക് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം മാറ്റത്തിന് മുതിർന്നത്. എന്നാൽ ഉടുമ്പൻചോല പോലെ ഒരു കുത്തക മണ്ഡലത്തിൽ മണിക്ക് പകരം മറ്റൊരാൾ വന്നാൽ അത് തിരിച്ചടിയുണ്ടാക്കുമെന്ന് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകുന്നുണ്ട്. മണിയെ മുൻനിർത്തി മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത മാറ്റം.





