ന്യൂഡൽഹി: ജങ്ക് ഫുഡ് ഉപഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് വൻ തോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി സുജിത് കുമാർ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡുകൾക്ക് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണമെന്നും സഭയോട് അദ്ദേഹം ആവശ്യപ്പെട്ടു.
ജങ്ക് ഫുഡിന്റെ അമിത ഉപഭോഗവും മോശം ജീവിതശൈലിയുമാണ് പ്രമേഹം, കാൻസർ, പൊണ്ണത്തടി തുടങ്ങി രോഗങ്ങൾ രാജ്യത്ത് വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പരസ്യകമ്പനികൾ കുട്ടികളെ ലക്ഷ്യമിടുന്നതിനാൽ ജങ്ക് ഫുഡിന് ഏറ്റവും അധികം അടിമകളാകുന്നത് കുട്ടികൾ തന്നെയാണ്.
Also Read: ട്രെയിനിൽ അതിക്രമം; ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു
ജനസംഖ്യയുടെ 41 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്. 2006 നും 2019 നും ഇടയിൽ പാക്ക് ചെയ്ത ജങ്ക് ഫുഡിന്റെ ഉപഭോഗത്തിൽ 40 മടങ്ങ് വർധനവാണുണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ പൗരമാരുടെ ആരോഗ്യത്തേക്കാൾ കമ്പനികൾ മുൻഗണന നൽകുന്നത് ലാഭത്തിന് മാത്രമാണെന്നും എം.പി സഭയിൽ ചൂണ്ടിക്കാട്ടി.