കോട്ടയം: ഏറ്റുമാനൂരിൽ അഭിഭാഷകയും മക്കളും പുഴയിൽ ചാടി ജീവനൊടുക്കിയ കേസിൽ ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ. ജിസ്മോൾ സണ്ണിയുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.
യുവതിയും മക്കളും ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ജിസ്മോളുടെ കുടുംബം ആരോപിച്ചിരുന്നു. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.
Also Read: കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
ഏറ്റുമാനൂരിൽ ഹൈക്കോടതി അഭിഭാഷകയായ പാലാ മുത്തോലി സ്വദേശി അഡ്വ. ജിസ്മോൾ തോമസ് (32) മക്കൾ നേഹ മരിയ (4), നോറ ജിസ് ജിമ്മി (1) എന്നിവർ കഴിഞ്ഞ 15നാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മുൻ പഞ്ചായത്തംഗമായിരുന്നു ജിസ്മോൾ. ഭർതൃവീട്ടിലെ മാനസിക ശാരീരിക പീഡനത്തെ തുടർന്നാണ് ജിസ്മോൾ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.
ഭർത്താവ് ജിമ്മിയും, അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. യുവതിയെ ഭർതൃവീട്ടിൽ തടഞ്ഞുവച്ചിരുന്നതായും ആരോപണമുണ്ട്. വിവാഹ ശേഷം നിരന്തരമായി യുവതി മാനസിക പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.