തിരുവനന്തപുരം: വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് പണമാക്കിയതെന്നും പി. ജയരാജന്‍. വഖഫ് സ്വത്ത് പണം കൊടുത്തുവാങ്ങാന്‍ പറ്റില്ല. ഇവിടം ഭരിക്കുന്നത് പിണറായി വിജയനാണ്. ഒരാള്‍ക്കും കുടി ഒഴിയേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വഖഫ് ഭൂമിയുടെ പേരില്‍ സംരക്ഷകരായി ആര്‍എസ്എസ്, ബിജെപിക്കാര്‍ ഇറങ്ങിയിട്ടുണ്ട്. മുനമ്പം വിഷയം വര്‍ഗീയ വത്ക്കരക്കാന്‍ ബിജെപിയും ലീഗും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.
വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി.എസ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവര്‍ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, അങ്ങനെ പണം കൊടുത്തു വാങ്ങാന്‍ പറ്റില്ല വഖഫ് ഭൂമിയെന്നും പി ജയരാജന്‍ പറഞ്ഞു.
സിപിഎം വിരുദ്ധര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ നുണ പ്രചരിപ്പിക്കുകയാണ്. അച്ചടി, ദൃശ്യ, സോഷ്യല്‍ മീഡിയകളില്‍ സിപിഎം വിരുദ്ധത മാത്രമാണ് വരുന്നത്. സിപിഎം സമ്മേളനത്തിന്റെ ഘട്ടത്തിലാണ് വിരുദ്ധര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ഇതിന് മുമ്പും ഇത്തരം പ്രചരങ്ങള്‍ നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും കേട്ടിട്ടുള്ള അപവാദ പ്രചരണങ്ങളുടെ തുടര്‍ച്ചയാണിത്. സിപിഎമ്മില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും, നയങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ അത്തരം വിമര്‍ശനങ്ങള്‍ വേണം. കൂടുതല്‍ ശക്തിയോടെ ഉരുകി തിളങ്ങി സിപിഎം വരുമെന്നും ജയരാജന്‍ പറഞ്ഞു.പോരായ്മകള്‍ കണ്ടെത്തി കൂടുതല്‍ കരുത്തോടെ പാര്‍ട്ടി മുന്നോട്ട് പോകും. രക്തസാക്ഷിത്വവും വിമര്‍ശനങ്ങളും എല്ലാമാണ് പാര്‍ട്ടിയുടെ കരുത്ത്.
ഹിന്ദുക്കള്‍ എല്ലാം ഒരുമിക്കണം എന്നാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി പറയുന്നത്. ബി.ജെ.പിക്ക് ഉള്ളില്‍ നടക്കുന്നത് പടവാള്‍ ഭരണമാണെന്ന് ജയരാജന്‍ പരിഹസിച്ചു. വയനാട്ടില്‍ വന്ന് പ്രധാനമന്ത്രി കുഞ്ഞിനോട് കാണിച്ച സ്‌നേഹ പ്രകടനം കണ്ടപ്പോള്‍ ദാ രക്ഷകന്‍ വന്നു എന്ന തോന്നലുണ്ടായി പലര്‍ക്കും. എന്നാല്‍ മോദി വന്ന് പോയി 100 ദിവസം കഴിഞ്ഞിട്ടും ചില്ലി കാശ് കേന്ദ്രം കേരളത്തിന് തന്നിട്ടില്ല. വയനാടിന്റെ കാര്യത്തില്‍ ശ്വാസം മുട്ടിപ്പിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. മഴക്കെടുതിയുണ്ടായ തമിഴ്‌നാടിനും ഹരിയാനക്കും കേന്ദ്രം സഹായം നല്‍കി. കേരളത്തിന് സഹായമില്ല. അതിന് കാരണം ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണമായതുകൊണ്ട് മാത്രമാണെന്ന് പി ജയരാജന്‍ ആരോപിച്ചു.