‘ജയലളിത ഹിന്ദു നേതാവ്’: അണ്ണാമലൈയുടെ പരാമര്‍ശം വിവാദത്തില്‍

‘ജയലളിത ഹിന്ദു നേതാവ്’: അണ്ണാമലൈയുടെ പരാമര്‍ശം വിവാദത്തില്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. ജയലളിത ഹൈന്ദവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. ജയലളിതയുണ്ടായിരുന്നപ്പോള്‍ തമിഴ്‌നാട്ടില്‍ ഹിന്ദുക്കളില്‍ നിന്ന് അവര്‍ക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു. അവര്‍ ഹിന്ദുമതത്തിനായി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തതാണ് അതിനു കാരണമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടിയിരുന്നു.

ജയലളിത ഒരു പരമോന്നത ഹൈന്ദവ നേതാവായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ അവരുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ അണ്ണാഡിഎംകെ ഈ നയത്തില്‍ നിന്നു മാറി. ഇതുമൂലം തമിഴ്‌നാട്ടിലുണ്ടായ വലിയ ശൂന്യത നികത്തുകയാണു ബിജെപി ഇപ്പോള്‍ ചെയ്യുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

ജയലളിതയെ ഏകമത നേതാവായി ചിത്രീകരിച്ച് അണ്ണാമലൈ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെ സംഘടനാ സെക്രട്ടറി ഡി.ജയകുമാര്‍ രംഗത്തെത്തി. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ എന്നിവയുള്‍പ്പെടെ എല്ലാ മതങ്ങളോടും തുറന്ന സമീപനമായിരുന്നു ജയലളിതയ്ക്ക്. എല്ലാ മതങ്ങളെയും അവര്‍ ഒരുപോലെ ബഹുമാനിച്ചു. അണ്ണാമലൈയുടെ പ്രസ്താവന വെറും രാഷ്ട്രീയ ലാഭത്തിനുള്ളതെന്നും ജയകുമാര്‍ പറഞ്ഞു.

ജയലളിതയുടെ തോഴി വി.കെ.ശശികലയും അണ്ണാമലൈയുടെ പ്രസ്താവനയെ തള്ളി. യഥാര്‍ഥ ദ്രാവിഡ നേതാവായാണ് അവസാന ശ്വാസം വരെ ജയലളിത ജീവിച്ചിരുന്നുവെന്ന് ശശികല പറഞ്ഞു. ജയയ്ക്കു ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നെന്നും മതവിശ്വാസം ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

Top