ദളപതി വിജയ് ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി തമിഴ് സിനിമാ ലോകം. നടൻ സൂര്യ, സൂപ്പർസ്റ്റാർ രജനികാന്ത് തുടങ്ങി നിരവധി പ്രമുഖർ സംഭവത്തെ അപലപിച്ചും അണിയറപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി.
സോഷ്യൽ മീഡിയയിലൂടെയാണ് നടൻ സൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്. ഒരു വലിയ ടീമിന്റെ കഠിനാധ്വാനമാണ് ഇത്തരത്തിൽ ഇല്ലാതാകുന്നതെന്ന് അദ്ദേഹം കുറിച്ചു.”ഹൃദയഭേദകവും അന്യായവുമായ കാര്യമാണിത്. ചോർന്ന വീഡിയോകൾ കാണുകയോ പങ്കുവെക്കുകയോ ചെയ്യരുത്. അവരുടെ അധ്വാനത്തെ ബഹുമാനിക്കണം. ഇതൊരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്” സൂര്യ പ്രതികരിച്ചു.
Also Read: നസ്ലിന്റെ തകർപ്പൻ ഡാൻസ്; ‘മോളിവുഡ് ടൈംസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി!
സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ സിനിമയുടെ ഭാവിക്ക് ഭീഷണിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “സിനിമ ഇന്റർനെറ്റിൽ എത്തിയത് വലിയ ഞെട്ടലുണ്ടാക്കി. ഫിലിം അസോസിയേഷനുകൾ ഇതിനെതിരെ ശബ്ദമുയർത്തണം. സർക്കാർ കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണം” രജനികാന്ത് വ്യക്തമാക്കി.
സിനിമയുടെ ഭാഗങ്ങൾ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് വ്യക്തമാക്കി. സിനിമാ മേഖലയിലെ നിരവധി സംഘടനകളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ഇത്തരത്തിൽ ചോർന്നത് സിനിമാ വ്യവസായത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.






