മഹാരാഷ്ട്രയിലെ ലോണാവാലയിൽ റിട്ടയേർഡ് മെർച്ചന്റ് നേവി ക്യാപ്റ്റൻ മൻമോഹൻ സിംഗ് വിർഡിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഹുസൈൻ ഷട്ടാഫിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് നിർണായക നീക്കം. ഇന്ത്യ സമർപ്പിച്ച ഔദ്യോഗിക കൈമാറ്റ അഭ്യർത്ഥന പരിശോധിച്ച യുഎഇ അധികൃതർ, സംഭവത്തിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി.
ഏകദേശം 20 വർഷത്തോളം പഴക്കമുള്ള ഈ കേസിൽ പ്രതിയായ ഹുസൈൻ ഷട്ടാഫ് കൃത്രിമ വിവാഹ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യുഎഇയിൽ താമസമാക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നു. കൊലപാതകത്തിന് പുറമെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെയുണ്ട്. കുടുംബത്തിന്റെ ശക്തമായ ഇടപെടലുകളെ തുടർന്ന് വിഷയം വീണ്ടും മാധ്യമശ്രദ്ധയിൽ വരികയും, ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി കൈമാറ്റ അഭ്യർത്ഥന സമർപ്പിക്കുകയുമായിരുന്നു.
യുഎഇ അധികൃതർ ആവശ്യപ്പെട്ട അഡിഷണൽ രേഖകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ. പ്രതിയുടെ കൈമാറ്റ നടപടികൾ വേഗത്തിലാക്കാൻ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തുകൾ അയച്ചിട്ടുണ്ട്. വർഷങ്ങളായി നീണ്ടുനിൽക്കുന്ന ഈ കേസിൽ പ്രതിയെ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ക്യാപ്റ്റന്റെ കുടുംബവും അന്വേഷണ ഉദ്യോഗസ്ഥരും.






