തരിപ്പണമാക്കിയ ഗാസയെ പുനര്‍നിര്‍മിക്കാന്‍ ഒന്നരപ്പതിറ്റാണ്ടിലധികം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

തരിപ്പണമാക്കിയ ഗാസയെ പുനര്‍നിര്‍മിക്കാന്‍ ഒന്നരപ്പതിറ്റാണ്ടിലധികം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍ ആക്രമണം തരിപ്പണമാക്കിയ ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല. ഗാസയെ പുനര്‍നിര്‍മിക്കാന്‍ ഒന്നരപ്പതിറ്റാണ്ടിലധികം വേണ്ടിവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെയാണ് ഇസ്രയേല്‍ സൈനികനീക്കം പ്രേതഭൂമിയാക്കി മാറ്റിയത്. ആക്രമത്തില്‍ മേഖലയിലെ ആരോഗ്യം, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥകളെ പാടെ തകര്‍ത്തു. ഇനി ഗാസ മുനമ്പിനെ പൂര്‍ണതോതില്‍ വാസ്യയോഗ്യമാക്കാന്‍ 4,000 കോടി ഡോളര്‍ ചെലവ് വരുമെന്നും ഇതിന് ഏകദേശം 16 വര്‍ഷങ്ങള്‍ പ്രയത്നിക്കേണ്ടിവരുമെന്നുമാണ് യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം നടത്തിയ പഠനത്തില്‍ പറയുന്നത്.

ഗാസയുടെ തെക്കന്‍ നഗരമായ റഫായില്‍ ആക്രമണത്തിന് പദ്ധതിയിടുന്ന ഇസ്രയേല്‍ സൈന്യം, മേഖലയിലേക്ക് കടക്കുന്നതിനു മുന്‍പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ലക്ഷകണക്കിന് അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫായില്‍ ആക്രമണം ആരംഭിച്ചാല്‍ നാശനഷ്ടങ്ങളും മരണസംഖ്യയും ഒരുപാട് വര്‍ധിക്കും. ഇതിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. അമേരിക്കയും ഈജിപ്റ്റും മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് പ്രത്യക്ഷത്തില്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ആറാഴ്ചത്തെ വെടിനിര്‍ത്തലും ഭാഗികമായുള്ള ബന്ധിമോചനം എന്നിവ ഉള്‍പ്പെട്ട മൂന്നുഘട്ട പ്രക്രിയ ആയിട്ടാണ് കരാര്‍. ഒപ്പം ഗാസയില്‍നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റവും കരാറിലെ പ്രധാന നിര്‍ദേശമാണ്.

ഗാസയുടെ പുനരധിവാസ പാക്കേജിനു വേണ്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ പഠനം നടത്തിയത്. ഇസ്രയേലും ഹമാസും തമ്മില്‍ ഈജിപ്റ്റില്‍ പുരോഗമിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെയാണ് യു എന്നിന്റെ വിലയിരുത്തല്‍. എന്നാല്‍ സംഘര്‍ഷം വേറിട്ട അളവിലും തീവ്രതയിലും ഇനിയും തുടരാനാണ് സാധ്യതയെന്നാണ് പല നിരീക്ഷകരും കരുതുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ആരംഭിച്ചശേഷം 34,500-ലധികം സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗാസയിലെ 79,000-ലധികം വീടുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുകയും 3,70,000 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായുമാണ് പുതിയ വിലയിരുത്തല്‍. സ്‌കൂള്‍, ആരോഗ്യകേന്ദ്രങ്ങള്‍, റോഡുകള്‍, ഓടകള്‍, ജലവിതരണ പൈപ്പുകള്‍ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാരമായ നാശം സംഭവിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം മുതല്‍ പുനര്‍നിര്‍മാണം ആരംഭിക്കാന്‍ 100 മില്യണ്‍ ഡോളര്‍ സംഭാവന അറബ് രാജ്യങ്ങള്‍ക്കായുള്ള യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം റീജിയണല്‍ ബ്യൂറോ ഡയറക്ടര്‍ അബ്ദല്ല അല്‍ ദര്‍ദാരി അഭ്യര്‍ത്ഥിച്ചിരുന്നു. 20 ലക്ഷം പേരാണ് സഹായങ്ങളൊന്നും ലഭിക്കാതെ കഴിയുന്നത്. ഇത് അന്യായവും മനുഷ്യത്വരഹിതമായ കാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

Top