വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുൻ എം.ഡി ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റത്തിലും ഉയർന്ന ചോദ്യങ്ങൾക്ക് മുന്നിൽ വാർത്താസമ്മേളനത്തിൽ കടുത്ത ഭാഷയിൽ ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്നും, ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരെയും ഭരണപരമായ ആവശ്യങ്ങൾക്കായി മാറ്റിയിട്ടുണ്ടെന്നും അതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. അവർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും, സർക്കാർ വകുപ്പ് മേധാവികൾ ആർക്കൊക്കെ നോട്ടീസ് നൽകുന്നു എന്ന് അന്വേഷിക്കലല്ല തന്റെ ജോലിയെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷമായ എൽ.ഡി.എഫിനെ രൂക്ഷമായാണ് മുഖ്യമന്ത്രി കടന്നാക്രമിച്ചത്. അന്ന് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന വിഴിഞ്ഞം കോൺക്ലെവിൽ എം.എസ്.സി പ്രതിനിധികൾ പങ്കെടുത്തിരുന്നതായും, എല്ലാത്തിനും കൂട്ടുനിന്നിട്ട് ഇപ്പോൾ ‘കടൽകൊള്ള’, ‘സതീശൻ – അദാനി’ എന്നൊക്കെ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓഹരി കൈമാറ്റ വാർത്ത പുറത്തുവന്നയുടൻ തന്നെ യു.ഡി.എഫ് സർക്കാർ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും നിലവിലെ അപേക്ഷ എംപവേർഡ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുറമുഖത്തിന്റെ നിർമ്മാണ കരാറിൽ ഒരു കമ്പനിക്കും കുത്തകാവകാശം പാടില്ലെന്ന വ്യവസ്ഥ ആദ്യമേ ഉൾപ്പെടുത്തിയ മുൻ ഭരണാധികാരികളായ ഉമ്മൻചാണ്ടിക്കും കെ. ബാബുവിനും താൻ ഈ അവസരത്തിൽ സല്യൂട്ട് നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ സംസ്ഥാന താൽപ്പര്യം ഒരു കാരണവശാലും ബലികഴിക്കില്ലെന്ന് ഉറപ്പുനൽകിയ അദ്ദേഹം മാധ്യമങ്ങളോട് തിരികെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. “ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ്, ഈ സർക്കാർ എന്ത് തെറ്റാണ് ചെയ്തത്?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.





