ഗാസയെ വെട്ടി നുറുക്കി ഒരു ഭാഗം കൈവശപ്പെടുത്തുന്ന ഇസ്രയേല്‍ ഇപ്പോള്‍ ഗോലാന്‍ കുന്നുകളിലെ സിറിയന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തിരിക്കുകയാണ്. അധികം താമസിയാതെ കൂടുതല്‍ ഇടങ്ങളിലേക്ക് ഈ അധിനിവേശം വ്യാപിക്കും. ഇസ്രയേലിന്റെ സമീപത്തെ അഞ്ച് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതായത് ഒഫാനിയ, ക്വനീത്ര, അല്‍-ഹമീദിയ, അല്‍-സംദാനിയ അല്‍-ഗര്‍ബിയ, ഖഹ്താനിയ എന്നീ പ്രദേശങ്ങളിലുള്ള സിറിയക്കാര്‍ വീടിനുള്ളില്‍ തന്നെ തുടരാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സിറിയന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്ത് ഒരു ബഫര്‍ സോണ്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. 1974-ല്‍ സിറിയയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗോലാന്‍ കുന്നുകളില്‍ ഒരു ബഫര്‍ സോണ്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ സേനയോട് ഉത്തരവിട്ടിട്ടുണ്ട്. ഇറാന്റെയും ഹിസ്ബുള്ളയുടെയും ഇടപെടലിനെ തുടര്‍ന്ന് നടക്കാതിരുന്ന സ്വപ്നം സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലം മുതലെടുത്ത് അതിവേഗമാണ് ഇസ്രയേല്‍ നടപ്പാക്കുന്നത്.
ഇസ്രയേലും അമേരിക്കയും തുര്‍ക്കിയും നല്‍കിയ പിന്തുണയിലാണ് സിറിയന്‍ പ്രതിപക്ഷ സേന മിന്നല്‍ മുന്നേറ്റം നടത്തി ഭരണം പിടിച്ചിരിക്കുന്നത്. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പിന്തുണച്ചിരുന്ന റഷ്യയും ഇറാനും അമേരിക്കന്‍ ചേരി ഒരുക്കിയ കെണിയില്‍ വീഴാതെ സംയമനം പാലിച്ചതോടെ വലിയ രക്തച്ചൊരിച്ചിലാണ് ഒഴിവായത്. യുക്രെയിന് പുറമെ സിറിയയിലും റഷ്യയെ യുദ്ധത്തില്‍ തളച്ചിടാമെന്നപാശ്ചാത്യ ബുദ്ധിയാണ് ഇവിടെ പാളി പോയിരിക്കുന്നത്. അസദിന് അഭയം നല്‍കിയ റഷ്യ യുക്രെയിനിലെ കണക്ക് തീര്‍ത്തിട്ട് സിറിയയില്‍ ഇടപെടാം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റഷ്യയ്ക്ക് നിരവധി സൈനിക താവളങ്ങളുള്ള സിറിയയില്‍ അത് തുടരുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ ഇടപെടാതിരുന്നതാണ് ഇസ്രയേലിന് സിറിയയിലെ ഭൂമി പിടിച്ചെടുക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ഇത് അസദ് ഭരണം അട്ടിമറിച്ചവരെ പിന്തുണച്ച തുര്‍ക്കിക്കും അപ്രതീക്ഷിത പ്രഹരമാണ്. അസദിന്റെ ഭരണം അവസാനിച്ചതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കരാര്‍ ഇതോടെ അവസാനിച്ചെന്നും സിറിയന്‍ സൈനികര്‍ തങ്ങളുടെ പ്രദേശങ്ങള്‍ ഉപേക്ഷിച്ചതായും അതിനാല്‍ ഇസ്രയേല്‍ ഏറ്റെടുക്കുകയാണെന്നുമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖാപിച്ചിരിക്കുന്നത്.
”ഞങ്ങളുടെ അതിര്‍ത്തിയില്‍ ഒരു ശത്രുശക്തിയെയും നിലയുറപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും” അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1967ലെ യുദ്ധത്തിലാണ് ഗോലാന്‍ കുന്നുകളുടെ ഒരു ഭാഗം ഇസ്രയേല്‍ പിടിച്ചെടുക്കുന്നത്. അമേരിക്ക ഒഴികെയുള്ള അന്താരാഷ്ട്ര സമൂഹം ഇതിനെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സിറിയന്‍ പ്രദേശമായാണ് കണക്കാക്കുന്നതെങ്കിലും അവര്‍ ഇപ്പോഴത്തെ നീക്കത്തെയും പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.
നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗോലാന്‍ കുന്നുകളുടെ ഇസ്രയേല്‍ അധിനിവേശ പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തത്. ഈ മേഖലകളെ സൈനിക മേഖലകളായി പ്രഖ്യാപിച്ച ഇസ്രയേല്‍ സ്‌കൂളുകള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അല്‍-അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തെ അധികാരത്തിന്റെ അന്ത്യം കുറിക്കുന്ന പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഡമാസ്‌കസിലെ തെരുവ് വീഥികളില്‍ വെടിവെപ്പും ആര്‍പ്പുവിളിയുമായി രംഗത്തിറങ്ങിയ സിറിയക്കാര്‍ ഇസ്രയേലിന്റെ നീക്കം കണ്ട് അന്തംവിട്ടിരിക്കുകയാണ്. ആ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയരുന്നത്.
Also Read: ഇറാന്‍ ആണവ നയം മാറ്റുമോ? അമേരിക്കയും ഇസ്രയേലും ആശങ്കയില്‍
2011 ല്‍ നവീകരണത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമാധാനപരമായ പ്രതിഷേധങ്ങളോടെ ആരംഭിച്ച അറബ് വസന്ത കലാപത്തിന്റെ ആദ്യ നാളുകളെ സിറിയയിലെ ആദ്യ നിമിഷങ്ങള്‍ പ്രതിധ്വനിപ്പിച്ചെങ്കിലും ഇപ്പോഴത്തെ സന്തോഷം എത്രനാള്‍ എന്നത് വലിയ ചോദ്യം തന്നെയാണ്. സിറിയയില്‍ നടപ്പായത് അമേരിക്കയുടെയും ഇസ്രയേലിന്റെയും അജണ്ടകളാണ്. റഷ്യയും ഇറാനും പ്രതിരോധിക്കുമെന്ന അവരുടെ കണക്ക് കൂട്ടലുകള്‍ മാത്രമാണ് തെറ്റി പോയത്. ആ തെറ്റിന് ഇനി വലിയ വില സിറിയ എന്ന രാജ്യം മാത്രമല്ല ഇസ്രയേലും അമേരിക്കയും കൊടുക്കേണ്ടി വരും. കാരണം സിറിയന്‍ ഭരണം പിടിച്ച വിമതര്‍ ജയിലുകളില്‍ നിന്നും തുറന്ന് വിട്ടിരിക്കുന്നത് കൊടും ഭീകരരെയാണ്. അവര്‍ തിരിഞ്ഞ് കൊത്തും എന്ന കാര്യവും ഉറപ്പാണ്.
2001 സെപ്തംബര്‍ 11ലെ ഭീകര ആക്രമണം അമേരിക്ക ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. അന്ന് അമേരിക്കയുടെ ചങ്ക് തകര്‍ത്ത അതേ ഭീകര പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണ് ഇപ്പോള്‍ സിറിയന്‍ ഭരണം പിടിച്ചിരിക്കുന്നത്. അല്‍ഖ്വയ്ദയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിമത ഗ്രൂപ്പായ ഹയാത്ത് തഹരീര്‍ അല്‍ഷാം എന്ന എച്ച് ടി എസ് ആണ് സിറിയ ഇനി നിയന്ത്രിക്കുക. സിറിയയും റഷ്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അതായത് ഐഎസ് ഐഎസ് നേതാവായ അബു ബക്കര്‍ അല്‍ ബഗ്ദാദിയാണ് എച്ച് ടി എസിന്റെ രൂപികരണത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത്. സകല തീവ്രവാദ സംഘടനകളും ചേര്‍ന്ന ഈ കൂട്ടായ്മ സിറിയ കേന്ദ്രീകരിച്ച് ഇനി എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്നത് ലോകം കാണാനിരിക്കുന്നതേയുള്ളൂ.
Also Read: ട്രംപിന്റെ രണ്ടാം വരവ് കലാശിക്കുക അമേരിക്കയുടെ ആഭ്യന്തര യുദ്ധത്തിലോ?
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പുറത്താക്കിയതില്‍ ലോകത്ത് ഏറ്റവും അധികം സന്തോഷിക്കുന്നത് അമേരിക്കയും ഇസ്രയേലുമാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ‘ചരിത്ര ദിനം’ എന്നാണ് വിമതരുടെ അട്ടിമറിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാനെതിരെയും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയും ഇസ്രയേല്‍ അടുത്തിടെ നടത്തിയ സൈനിക പ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് ഈ സംഭവവികാസങ്ങളുണ്ടായത് എന്നും നെതന്യാഹു ചൂണ്ടിക്കാട്ടുകയുണ്ടായി. ഇസ്രയേലിന്റെ ഇടപെടലാണ് അസദിന്റെ ഭരണത്തെ ദുര്‍ബലപ്പെടുത്തിയതെന്നാണ് നെതന്യാഹു വിശ്വസിക്കുന്നത്.
അതേസമയം, അസദിന് കൊടുത്ത പണി വിമതരില്‍ നിന്നും തിരിച്ചു കിട്ടുമെന്ന് ഉറപ്പിച്ച ഇസ്രയേല്‍ ഭരണമാറ്റത്തിന് തൊട്ട് പിന്നാലെ തെക്കന്‍ സിറിയയിലെയും ഡമാസ്‌കസിലെയും ആയുധ ശേഖരങ്ങള്‍ക്ക് നേരെ വ്യാപകമായ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഈ ആയുധങ്ങള്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ പിടിച്ചെടുക്കുന്നത് തടയാനാണ് ഇത്തരമൊരു ആക്രമണമെന്ന് ഇസ്രയേല്‍ പറയുന്നുണ്ടെങ്കിലും എത്തേണ്ട ആയുധങ്ങള്‍ ഇതിനകം തന്നെ വിമതരുടെ കൈവശം എത്തി കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.
സാധ്യതയുള്ള ഏത് ഭീഷണികളെയും പരാജയപ്പെടുത്താനും സിറിയയിലെ തങ്ങളുടെ വ്യോമ മേധാവിത്വത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുമാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിരിക്കുന്നത്. സിറിയയിലെ ആയുധ ശേഖരങ്ങളും മിസൈല്‍ ശേഖരങ്ങളുമാണ് ഇസ്രയേല്‍ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഡമാസ്‌കസിലെ കാഫ്ര്‍ സൗസെ ജില്ലയിലെ സുരക്ഷാ സമുച്ചയവും ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഈ ആക്രമണം ഭീകരരെ അധികാരം പിടിക്കാന്‍ സഹായിച്ചതിന് സ്വന്തം രാജ്യത്ത് ഉയരുന്ന പ്രതിഷേധം തടയാനുള്ള തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്.
അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. ജോ ബൈഡന്‍ പ്രസിഡന്റ് പദവി ഒഴിയും മുന്‍പ് അമേരിക്കയെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്ന അഭിപ്രായമാണ് അമേരിക്കന്‍ ജനതയ്ക്കുള്ളത്. 2001 സെപ്തംബര്‍ 11ലെ ഭീകര ആക്രമണത്തെ തുടര്‍ന്ന് ആഗോള ഭീകരതയ്ക്ക് എതിരെ അമേരിക്ക നടത്തിയ പോരാട്ടം ഒടുവില്‍ സിറിയയില്‍ ഭീകര ഭരണകൂടത്തെ സ്ഥാപിക്കുന്നതില്‍ എത്തിചേര്‍ന്നതാണ് ജനങ്ങളില്‍ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. യുക്രെയിനിലെ അമേരിക്കന്‍ ഇടപെടല്‍ പോലെ തന്നെ സിറിയയിലെ ഇടപെടലും തിരിച്ചടിക്കുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഈ രണ്ട് സംഭവങ്ങളും ജോ ബൈഡന്‍ ഭരണകാലത്ത് നടന്നതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും വലിയ പ്രതിരോധത്തിലാണുള്ളത്.
റഷ്യയെ ഒതുക്കാന്‍ ബൈഡന്‍ കാട്ടി കൂട്ടിയ എല്ലാ നടപടികള്‍ക്കും അമേരിക്ക അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ ബൈഡന് എതിരെ ട്രംപ് അധികാരത്തില്‍ വന്നാല്‍ നടപടി സ്വീകരിക്കണമെന്നതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ഗൗരവമായ നയപരമായ കാര്യങ്ങളില്‍ പുതിയ പ്രസിഡന്റ് അധികാരമേറ്റാണ് തീരുമാനമെടുക്കാറുള്ളത്. അതാണ് അമേരിക്കയിലെ രീതി. എന്നാല്‍ കാവല്‍ പ്രസിഡന്റായ ബൈഡന്‍ സകല കീഴ് വഴക്കങ്ങളും ലംഘിച്ചാണ് യുക്രെയിനിലും സിറിയയിലും ഇടപെട്ടിരിക്കുന്നത്.
അമേരിക്കയുടെ ദീര്‍ഘദൂര മിസൈല്‍ റഷ്യക്ക് എതിരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നത് റഷ്യ ആണവായുധം പ്രയോഗിക്കുന്നതിന്റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. പരീക്ഷണാര്‍ത്ഥം യുക്രെയിന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ റഷ്യ പ്രയോഗിച്ചപ്പോള്‍ തന്നെ അമേരിക്കയും സഖ്യകക്ഷികളും കിടുങ്ങിപ്പോയിരുന്നു. യുക്രെയിനിലെ റഷ്യന്‍ സൈനിക നടപടി മന്ദഗതിയിലാക്കാനാണ് പിന്നീട് ബൈഡന്‍ ഭരണകൂടം ശ്രമിച്ചത്. അതിന് നാറ്റോ രാജ്യമായ തുര്‍ക്കിയുമായും ഇസ്രയേലുമായും രഹസ്യ ധാരണയുണ്ടാക്കിയാണ് സിറിയയിലെ വിമത സേനയ്ക്ക് പിന്തുണ നല്‍കിയത്.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ ഭരിക്കുന്ന അസദ് ഭരണകൂടത്തെ സംരക്ഷിക്കാന്‍ ശക്തമായ സൈനിക നടപടിക്ക് റഷ്യയും ഇറാനും മുതിരുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ അജണ്ട മനസ്സിലാക്കിയ റഷ്യ നാറ്റോ രാജ്യമായ തുര്‍ക്കിയെ ഒപ്പം നിര്‍ത്തി തന്ത്രപരമായ സമവായമാണ് ഉണ്ടാക്കിയത്. അതിന്റെ ഭാഗമായാണ് അസദിന് റഷ്യ അഭയം നല്‍കിയിരിക്കുന്നത്. സിറിയയില്‍ വിമത ഭരണകൂടത്തിന് വഴിമരുന്നിട്ട അമേരിക്കയും ഇസ്രയേലും സ്വയം അനുഭവിച്ച് കൊള്ളും എന്നതാണ് റഷ്യയുടെ നിലപാട്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ ഇട്ട് പലായനം ചെയ്യേണ്ടി വന്ന അമേരിക്കന്‍ സൈന്യത്തിന്റെ ഗതികേട് എന്തായാലും റഷ്യക്ക് ഉണ്ടായിട്ടില്ല. റഷ്യയുടെ സൈനിക താവളങ്ങളും 60,000ത്തോളം വരുന്ന സൈനികരും ഇപ്പോഴും സിറിയയിലുണ്ട്. അവരവിടെ തുടരുകയും ചെയ്യും. ഈ മേഖലയിലേക്ക് തിരിഞ്ഞ് നോക്കാന്‍ പോലും വിമത സേന തയ്യാറായിട്ടില്ല. അതിനുള്ള ധൈര്യം അവര്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വീഡിയോ കാണാം