ഇസ്രയേൽ ചരക്കുകപ്പൽ ഉടൻ വിട്ടയക്കും; സ്ഥിരീകരണം നൽകി ഇറാൻ വിദേശകാര്യ മന്ത്രാലയം

ഇസ്രയേൽ ചരക്കുകപ്പൽ ഉടൻ വിട്ടയക്കും; സ്ഥിരീകരണം നൽകി ഇറാൻ വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാൻ: ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പൽ വിട്ടയക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നൽകി ഇറാന്റെ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവർക്ക് കോൺസുലർ ആക്‌സസ് നൽകുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ മാസം 13-നാണ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂർ സ്വദേശി ആൻ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു.

എം.എസ്.സി. ഏരീസ് എന്ന ചരക്കുകപ്പലാണ് ഇറാൻ തട്ടിയെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പൽ വിട്ടയയ്ക്കുന്നതെന്ന് ഇറാൻ വിദേശമന്ത്രി അമീർ അബ്ദുൾ അയാൻ പറഞ്ഞു.

കപ്പൽ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് സർക്കാർ വളരെ ഗൗരവമായ ആലോചനയിലാണ് എന്നാണ് അമീർ അബ്ദുൾ അയാൻ അൽപസമയംമുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. കപ്പൽ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് നേരത്തേതന്നെ തങ്ങൾ വിവിധ അംബാസിഡർമാരുമായി വിവരങ്ങൾ പങ്കുവെച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ജീവനക്കാരാണ് കപ്പലിലുള്ളത്. അവരെയൊക്കെതന്നെ അവരുടെ എംബസികൾ മുഖേന വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈമാറിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ഇറാന്റെ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്.

തുറമുഖനഗരമായ ഫുജൈറയ്ക്ക് സമീപത്തുവെച്ചാണ് ഹെലികോപ്ടറിലൂടെ കപ്പലിന്റെ മേൽത്തട്ടിലേക്ക് കമാൻഡോകളെ ഇറക്കി ഇറാൻ കപ്പൽ പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. പോർച്ചുഗൽ പതാക വഹിച്ച കപ്പൽ പിടിച്ചെടുത്തയുടൻ സൈന്യം ഇറാൻ ജലാതിർത്തിയിലേക്ക് മാറ്റിയിരുന്നു.

Top