ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ 5 തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ സൈന്യം തുടരുമെന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറേണ്ട അവസാനദിവസം ഇന്നലെയായിരുന്നു. വടക്കന്‍ ഇസ്രയേലിലെ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ചില കേന്ദ്രങ്ങളില്‍ സൈന്യം താല്‍ക്കാലികമായി തുടരുന്നതെന്നും ഇതിന് അമേരിക്കന്‍ പിന്തുണയുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു.
Also Read: സെലെൻസ്കിയുടെ ടൈം ഔട്ട്, തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങി മുന്‍ പ്രസിഡന്റ്
കരാര്‍പ്രകാരം അതിര്‍ത്തിയിലെ ബഫര്‍സോണില്‍ യുഎന്‍ സമാധാനസേനയും ലെബനന്‍ സൈന്യവുമാണു കാവല്‍ നില്‍ക്കേണ്ടത്. കരാര്‍ ഇസ്രയേല്‍ പാലിക്കണമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ ആവശ്യപ്പെട്ടു. ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് വിലക്ക് ലെബനന്‍ നീട്ടി.
അതേസമയം, ഗാസയില്‍ മരിച്ച 4 ബന്ദികളുടെ മൃതദേഹങ്ങള്‍ നാളെ ഇസ്രയേലിനു കൈമാറും. ശനിയാഴ്ച 7 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ കൈമാറേണ്ട 33 ബന്ദികളില്‍ 8 പേര്‍ മരിച്ചെന്നാണ് ഇസ്രയേലിന് ലഭിച്ച വിവരം.