ഇറാന് ‘ഇസ്രയേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് ഇസ്രയേൽ പറയുമ്പോൾ, ലോകത്തെ ഇസ്ലാമിക സമൂഹത്തിൻ്റെ മൊത്തം ഭീഷണിയായാണ്, ഇസ്രയേലിനെ ഇറാൻ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ, ഇസ്രയേലുമായി ഒരു തരത്തിലുള്ള സമവായത്തിനും ഇറാൻ തയ്യാറുമല്ല. ഇറാനെയും അവർ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകളെയും ഭയന്നാണ്, ഇസ്രയേൽ ഇപ്പോൾ, ഇറാനിൽ വ്യാപകമായി, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുന്നത്. ഈ ആക്രമണത്തിൽ, ഇറാൻ്റെ ഉന്നത സൈനിക മേധാവിമാർ കൊല്ലപ്പെട്ടെങ്കിലും, തന്തപ്രധാനമായ ആണവ കേന്ദ്രത്തിന്, ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ്, പുറത്ത് വരുന്ന വിവരം. 15 ആണവായുധങ്ങൾ ഇറാൻ്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലും ഇപ്പോൾ പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.
1980-കളിലെ ഇറാഖുമായുള്ള യുദ്ധത്തിന് ശേഷം, ഇറാന്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണ് ജൂൺ 13ന് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ തിരിച്ചടിയും അത്രയും വ്യാപ്തിയുള്ളതായിരിക്കും. രക്തത്തിന് പകരം രക്തം’ എന്നാണ്, ഇറാന്‍ സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിനെതിരെ അതിശക്തമായ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും ശപഥം ചെയ്തു കഴിഞ്ഞു. ഇസ്രയേൽ ആക്രമണം നടത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, ഇസ്രയേലിന്റെ തന്ത്രപരമായ സ്ഥലങ്ങളില്‍ ഇറാന്‍ അതിശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്, കാര്യങ്ങൾ ഇസ്രയേലിൻ്റെ കൈവിട്ടു പോകുമെന്നതിൻ്റെ സൂചനയാണ്. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി, ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇസ്രയേലിലെ 150 കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ ഉപയോഗിച്ച അമേരിക്കയുടെ അഭിമാനമായ മൂന്ന് എഫ്-35 വിമാനങ്ങളും ഇറാൻ സേന വെടിവെച്ചിട്ടുണ്ട്.
Also Read: ഇസ്രയേലിൽ ഇറാൻ്റെ വൻ ആക്രമണം, യുദ്ധവിമാനങ്ങളും വെടിവെച്ചിട്ടു, ഇസ്രയേലി പൈലറ്റും പിടിയിൽ
ഇറാനും ഇസ്രയേലും പരസ്പരം യുദ്ധത്തിലേക്ക് പോകുന്ന പുതിയ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളുടെയും സൈനിക കരുത്ത് എത്രമാത്രമാണ് എന്നതും, ഈ ഘട്ടത്തിൽ നമുക്കൊന്ന് പരിശോധിക്കാം…
ഇറാന്റെയും ഇസ്രയേലിന്റെയും സൈന്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍, ഇറാനാണ് സൈനികശക്തിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇറാന്റെ മുന്നില്‍ ജൂതരാഷ്ട്രമായ ഇസ്രയേല്‍ ഒന്നുമല്ല. ഇസ്രയേലിന്റേതിനേക്കാള്‍ പത്തിരട്ടി ജനസംഖ്യ ഇറാനിലുണ്ട്. ജനസംഖ്യയിലെ നല്ലൊരു ശതമാനം പേരും ഇറാന്‍ സായുധ സേനയിലെ അംഗങ്ങളുമാണ്. ഗ്ലോബല്‍ ഫയര്‍പവറിന്റെ 2024 സൂചിക പ്രകാരം, ഇറാന്റെ ജനസംഖ്യ 8,75,90,873 ആയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ 90,43,387 ജനസംഖ്യ മാത്രമാണ് ഇസ്രയേലിനുള്ളത്. ഇതില്‍ നിന്നു തന്നെ ഇറാന് എത്രമാത്രം സൈനിക ശക്തിയുണ്ടെന്നത് മനസിലാക്കാവുന്നതേയുള്ളൂ.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, പശ്ചിമേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ സായുധ സേനകളില്‍ ഒന്നാണ് ഇറാനിയന്‍ സായുധ സേന, പരമ്പരാഗത സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിനും ഇടയില്‍ കുറഞ്ഞത്, 5,80,000 സജീവ ഡ്യൂട്ടി ഉദ്യോഗസ്ഥരും, ഏകദേശം 200,000 പരിശീലനം ലഭിച്ച റിസര്‍വ് ഉദ്യോഗസ്ഥരും ഉണ്ട്. ഇസ്രയേലുമായി താരതമ്യപ്പെടുത്തുമ്പോള്‍, കരസേന, നാവികസേന, അര്‍ദ്ധസൈനിക വിഭാഗങ്ങളിലായി 1,69,500 സജീവ സൈനികരും ഇറാനുണ്ട്. 4,65,000 പേര്‍ കൂടി അവരുടെ റിസര്‍വ് സേനയില്‍ അംഗങ്ങളാണ്. ഇതിനു പുറമെ, 8,000 പേര്‍ അര്‍ദ്ധസൈനിക വിഭാഗത്തിലും അംഗങ്ങളാണ്.
അതേസമയം, പ്രതിരോധ ചെലവിന്റെ കാര്യത്തില്‍ ഇസ്രയേലാണ് ഇറാനെക്കാള്‍ മുന്നിലുള്ളത്. ഗ്ലോബല്‍ ഫയര്‍പവര്‍ സൂചിക വെളിപ്പെടുത്തുന്നത്, ഇസ്രയേലിന്റെ പ്രതിരോധ ബജറ്റ് 24 ബില്യണ്‍ ഡോളറാണെന്നും, ഇറാന്റേത് 9.95 ബില്യണ്‍ ഡോളറാണെന്നതുമാണ്.
അമേരിക്ക ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിന്റെ അഭിപ്രായത്തില്‍, ഇറാന്റെ പ്രധാന സൈനിക വിഭാഗം, പ്രത്യേകിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്, അതിന്റെ ധനസഹായത്തിനായി രാജ്യത്തിന്റ ബജറ്റിനെ മാത്രം ആശ്രയിക്കുന്നില്ല എന്നതാണ്. ”ടെഹ്റാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണി മൂല്യത്തിന്റെ അഞ്ചിലൊന്നും, ഈ സൈനിക വിഭാഗം നിയന്ത്രിക്കുകയും, ആയിരക്കണക്കിന് മറ്റ് കമ്പനികള്‍ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്, ഇവയെല്ലാം തന്നെ സായുധ സേനയ്ക്ക് വരുമാനം ഉണ്ടാക്കുന്നുന്നതാണന്നാണ്, FDD റിപ്പോര്‍ട്ടിൽ പറയുന്നത്. കൂടാതെ, ഇറാന്റെ അണ്ടര്‍ഗ്രൗണ്ട് സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗവും ഈ സൈനിക വിഭാഗമാണ് നിയന്ത്രിക്കുന്നത്.
മനുഷ്യശക്തിയുടെ കാര്യത്തില്‍ ഇറാന്‍ ഇസ്രയേലിനെ മറികടക്കുമെങ്കിലും, ആധുനിക ആയുധശക്തിയുടെ കാര്യത്തില്‍, ഇസ്രയേൽ മുന്നിലാണ്. അമേരിക്കയുടെ സഹായമാണ് ഇതിന് വഴി ഒരുക്കിയിരിക്കുന്നത്. ഇത് മൂലം ഇസ്രയേലിന് ഇറാനെക്കാള്‍ കൂടുതല്‍ വ്യോമശക്തിയുണ്ട്.
ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നത്, ഇസ്രയേലിന് ആകെ 612 വിമാനങ്ങളുണ്ടെന്നും, ഇറാന് 551 വിമാനങ്ങളുണ്ടെന്നതുമാണ്. ഇതിൽ ചൂണ്ടിക്കാണിക്കേണ്ട ഒരു പ്രധാന കാര്യം, ഇസ്രയേലിന്റെ വ്യോമസേനയില്‍ F-15, F-16, F-35 പോലുള്ള, അമേരിക്കയുടെ ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നതാണ്. ഇസ്രയേലിന്റെ കൈവശം പ്രശസ്തമായ മള്‍ട്ടി-ടയര്‍ വ്യോമ പ്രതിരോധ സംവിധാനവുമുണ്ട്, അതില്‍ അയണ്‍ ഡോം , ഡേവിഡ്സ് സ്ലിംഗ്, ആരോ , ദി പാട്രിയറ്റ് എന്നിവയും ഉള്‍പ്പെടുന്നു.
അതേസമയം, ഇറാന്റെ മിസൈല്‍ ആയുധശേഖരത്തിനു മുന്നിൽ, ഇസ്രയേൽ ഒന്നുമല്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധശേഖരമാണ് ഇറാനിലുള്ളത്. ഇക്കാര്യം, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ക്രൂയിസ് മിസൈലുകളും ആന്റി-ഷിപ്പ് മിസൈലുകളും 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്നുണ്ട്. ഇസ്രയേല്‍ ഉള്‍പ്പെടെ ഏത് ലക്ഷ്യത്തെയും ആക്രമിക്കാനുള്ള ശേഷിയും ദൂരപരിധിയും ഇവയ്ക്കുണ്ട്.

സൈനിക പരേഡുകളില്‍, ഡ്രോണുകളുടെയും മിസൈലുകളുടെയും ഒരു വലിയ ശേഖരം പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ഇറാന്‍ ഈ ആയുധശേഖരം രഹസ്യമായി വച്ചിട്ടില്ലെന്നതും വാസ്തവമാണ്. ഇറാന്റെ ഡ്രോണുകൾ, റഷ്യ യുക്രെയ്‌നില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കരശക്തിയുടെ കാര്യത്തിലാണെങ്കിൽ, ഇസ്രയേലിന് 1,370 ടാങ്കുകളുണ്ട്, അതേസമയം ഇറാന് 1,996 ടാങ്കുകളാണ് ഉള്ളത്. ഇവിടെയും ഇറാന് മുൻതൂക്കമുണ്ട്.
വലിയ സൈനിക ശക്തികളാണെങ്കിലും, ഇറാനോ ഇസ്രയേലിനോ കാര്യമായ നാവിക സാന്നിധ്യമില്ലെന്നതും എടുത്ത് പറയേണ്ട കാര്യമാണ്. എങ്കിലും ചെറിയ ബോട്ടുകളില്‍ ആക്രമണം നടത്താനുള്ള കഴിവിന് ഇറാന്‍ പേരുകേട്ടവരാണ്. ഗ്ലോബല്‍ ഫയര്‍പവറിന്റെ കണക്കനുസരിച്ച്, ഇറാന്റെ കപ്പലുകളുടെ എണ്ണം 67 ആണ്. കൂടാതെ, ഇസ്രയേലിന്റെ അഞ്ചെണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍, 19 അന്തര്‍വാഹിനികള്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. കടലിൽ മിന്നൽ ആക്രമണം നടത്താൻ ശേഷിയുള്ള, അമേരിക്ക പോലും ഭയക്കുന്ന ഹൂതികളും ഇറാൻ്റെ കരുത്തായി യുദ്ധമുഖത്തുണ്ടാകും.
ആണവോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇസ്രയേലിന് മുന്‍തൂക്കമുണ്ടെങ്കിലും, ഇറാൻ്റെ രഹസ്യ ആവനാഴിയിൽ എന്തൊക്കെയാണ് ഉള്ളതെന്ന കാര്യത്തിൽ, ലോകത്തെ ഒരു ശക്തിക്കും ഒരു നിശ്ചയവുമില്ലെന്നതാണ് യാഥാർത്ഥ്യം.
Also Read: ഇനി ഇസ്രയേൽ മാത്രമല്ല, അമേരിക്കയും സെയ്ഫല്ല, ഇറാൻ്റെ പ്രതികാരം ഏത് രൂപത്തിലാകുമെന്നതിൽ ആശങ്ക
സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ മുന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രയേലിന് ഏകദേശം 80 ആണവായുധങ്ങളുണ്ട്. ഇതില്‍ ഏകദേശം 30 എണ്ണം വിമാനം വഴി എത്തിക്കുന്നതിനുള്ള ഗ്രാവിറ്റി ബോംബുകളാണ്. ശേഷിക്കുന്ന 50 ആയുധങ്ങള്‍ ജെറിക്കോ II മീഡിയം-റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ വഴി ഉപയോഗിക്കാൻ പറ്റാവുന്നതാണ്.
ഇറാന്റെ സൈനിക ശക്തികളില്‍ ഏറ്റവും വലുത്, അതിന്റെ സങ്കീര്‍ണ്ണമായ സൈനിക സംവിധാനമാണ്. വാസ്തവത്തില്‍, ഇറാന്റെ എതിരാളികള്‍, പ്രധാനമായും അമേരിക്കയും ഇസ്രയേലും, പതിറ്റാണ്ടുകളായി ഇറാനെതിരായ നേരിട്ടുള്ള സൈനിക ആക്രമണങ്ങള്‍ ഒഴിവാക്കിയിരുന്നതും അതു കൊണ്ടാണ്. ഇറാന്റെ എതിരാളികള്‍ ഇറാനെ ഭയപ്പെടുന്നതിന് പ്രധാന കാരണം, ഇറാനെതിരായ ഏതൊരു യുദ്ധവും വളരെ ഗുരുതരമായ യുദ്ധമാണെന്ന് മനസ്സിലാക്കിയതു കൊണ്ടു മാത്രമാണ്. ഇപ്പോൾ ഇസ്രയേൽ ആക്രമണത്തിന് തുനിഞ്ഞത് തന്നെ, ഇറാൻ ആണവായുധം കൈവശപ്പെടുത്തുന്നതിൽ ഭയന്നത് കൊണ്ടാണ്. അതല്ലായിരുന്നെങ്കിൽ, അവരും സാഹസത്തിന് മുതിരില്ലായിരുന്നു.
Also Read: ഇറാൻ്റെ പക്കൽ 15 ആണവായുധങ്ങൾ ? ഇസ്രയേലിനും തകർക്കാൻ പറ്റിയില്ല, തിരിച്ചടി തുടങ്ങി…
‘പ്രതിരോധത്തിന്റെ ആക്‌സിസ് ‘ എന്നറിയപ്പെടുന്ന പശ്ചിമേഷ്യയിലുടനീളമുള്ള പ്രോക്‌സി മിലിഷ്യകളുടെ ഒരു വൻ ശൃംഖലയ്ക്ക് തന്നെ, ഇറാന്‍ ആയുധം നല്‍കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍, സിറിയയിലെയും ഇറാഖിലെയും മിലിഷ്യ ഗ്രൂപ്പുകള്‍, തുടങ്ങി…ഗാസയിലെ ഹമാസും , പലസ്തീന്‍ ഇസ്ലാമിക് ജിഹാദും വരെ..,ഈ മിലിഷ്യകളില്‍ ഉള്‍പ്പെടുന്നുണ്ട് .
ഇറാന്റെ സായുധ സേനയുടെ ഭാഗമായി അവരെ കണക്കാക്കുന്നില്ലെങ്കിലും, അവര്‍ യുദ്ധത്തിന് തയ്യാറുള്ളവരും, കനത്ത ആയുധധാരികളും, ഇറാനോട് കടുത്ത വിശ്വസ്തതയുള്ളവരുമാണ്, ആക്രമിക്കപ്പെട്ടതിനാൽ, ഇറാനെ സഹായിക്കാന്‍ ഇവർ ഇനി ഏതറ്റംവരെയും പോകും.
ഇറാനിയന്‍ ആയുധപ്പുരയിലെ ഏറ്റവും വിലപ്പെട്ട ഉപകരണങ്ങളിലൊന്ന്, അതിന്റെ നേതൃത്വം വളര്‍ത്തിയെടുത്ത് ഏകോപിപ്പിക്കുകയും, പരിശീലനം നല്‍കുകയും ചെയ്ത, നൂതന ആയുധധാരികളായ സായുധ സംഘങ്ങളുടെ ശൃംഖലയാണെന്നാണ്, ബ്രൂക്കിംഗ്‌സ് ഫോറിന്‍ പോളിസിയുടെ വൈസ് പ്രസിഡന്റും, ഡയറക്ടറുമായ സൂസന്‍ മലോണി ഈ പ്രോക്‌സികളെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ലെബനന്‍ മുതല്‍ മിഡില്‍ ഈസ്റ്റിലുടനീളം ഈ ശൃംഖല വ്യാപിച്ച് കിടക്കുകയാണ്. കൂടാതെ ഈ പ്രോക്സികള്‍, ഇറാന്റെ സുരക്ഷ, ദീര്‍ഘായുസ്സ്, സ്വാധീനം എന്നിവയില്‍ അവിഭാജ്യമാണെന്നതും ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇറാന്റെ നേതൃത്വത്തെ, അവരുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ അപകടസാധ്യതയില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം തന്നെ, അവര്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന് തന്ത്രപരമായ ആഴവും വിശാലമായ പ്രാദേശിക സ്വാധീനവും പ്രവേശനവും നല്‍കുന്നുണ്ട്. ഈ പ്രോക്സി ഗ്രൂപ്പുകൾ എപ്പോൾ എവിടെയൊക്കെ ആക്രമണം നടത്തുമെന്നത് , സി.ഐ.എ യ്ക്കും മൊസാദിനും പോലും കണ്ടെത്താൻ കഴിയില്ലെന്നതും, അമേരിക്കയും ഇസ്രയേലും നേരിടാൻ പോകുന്ന മറ്റൊരു വെല്ലുവിളിയായിരിക്കും.
Express View
വീഡിയോ കാണാം