അമേരിക്കന്‍ നിര്‍മ്മിത ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 കേരളത്തില്‍ കുടുങ്ങിക്കിടക്കുവാന്‍ തുടങ്ങിയിട്ട് ഒരുമാസം തികയാന്‍ പോകവെ ഈ സംഭവം എഫ്-35ന്റെ കച്ചവടം തന്നെ പൂട്ടിക്കുന്ന അവസ്ഥയിലേക്ക് വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം ആയിരം കോടി രൂപയാണ് ഒരു എഫ്-35ന്റെ വില. ബ്രിട്ടണ്‍, ഇസ്രയേല്‍ തുടങ്ങി ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ പുതിയ തലമുറ വിമാനം ഇതുവരെ അമേരിക്ക നല്‍കിയിരിക്കുന്നത്. മറ്റു രാജ്യങ്ങള്‍, ഈ വിമാനത്തിനായി ക്യു നില്‍ക്കുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിത തിരിച്ചടിയായി കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. ഇന്ധനം കുറവായതിനാലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇറക്കിയതെന്ന് പറയുന്ന ബ്രിട്ടീഷ് റോയല്‍ നേവിക്ക് എങ്ങനെയാണ് തിരിച്ചു കൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ വിമാനത്തിന് തകരാര്‍ സംഭവിച്ചത് എന്നതിന് കൃത്യമായ മറുപടി നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് എഫ് 35ന്റെ സൃഷ്ടാക്കളായ അമേരിക്കയ്ക്കും ഈ ആധുനിക യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് നേവിക്കും തിരിച്ചടിയായിരിക്കുന്നത്.
Also Read: യുക്രെയ്ൻ തലസ്ഥാനത്തിന് തീയിട്ട് റഷ്യ, വിമാനത്താവളം ഉൾപ്പെടെ കത്തിച്ചു, നടുങ്ങി നാറ്റോ രാജ്യങ്ങൾ
തമാശകളും മീമുകളും കിംവദന്തികളും മുതല്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വരെ F35 കേരളത്തില്‍ കുടുങ്ങി കിടക്കുന്നത് സംബന്ധിച്ച് പുറത്ത് വരുന്നുണ്ടെന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇനിയും കൂടുതല്‍ ദിവസം വിമാനം കിടന്നാല്‍ കൂടുതല്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയും ബി.ബി.സി പങ്കുവയ്ക്കുന്നുണ്ട്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍, ആദ്യം കരുതിയതിനേക്കാള്‍ വളരെ ഗുരുതരമായിരിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. ഇതുപോലൊന്ന് സംഭവിക്കുമ്പോള്‍ എങ്ങനെ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് മിക്ക സൈനികര്‍ക്കും ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം ഉണ്ടായിരിക്കുമെങ്കിലും അതൊന്നും തന്നെ F35 ന്റെ കാര്യത്തില്‍ നടന്നിട്ടില്ല. ‘ശത്രു രാജ്യങ്ങളില്‍ വെച്ചാണ് ഇത്തരമൊരു തകരാറ് സംഭവിച്ചിരുന്നതെങ്കില്‍ ഈ വിമാനത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ഇത്രയും സമയമെടുക്കുമായിരുന്നോ എന്ന ചോദ്യവും വിദഗ്ദര്‍ ഉയര്‍ത്തുന്നുണ്ട്. ഈ കാര്യങ്ങളും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജൂണ്‍ 14 ന് ആണ് എഫ് -35 യുദ്ധവിമാനം ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ലാന്‍ഡ് ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഭാഗികമായി പൊളിച്ചുമാറ്റി സൈനിക കാര്‍ഗോ വിമാനത്തില്‍ തിരികെ ബ്രിട്ടണിലേക്ക് കൊണ്ടു പോകാനാണ് ശ്രമം നടക്കുന്നത്. ഇങ്ങനെ പൊളിച്ചു മാറ്റുന്നതും എഫ്-35ന്റെ വിപണി മൂല്യത്തെ സാരമായി ബാധിക്കുമെന്ന കാര്യവും ഉറപ്പാണ്. യുദ്ധവിമാനം നിര്‍ത്തിയിട്ട സ്ഥലത്തുതന്നെ നന്നാക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും എഞ്ചിനീയറിംഗ് തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് ഈ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റിന് വിനയായിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി മുപ്പത് എഞ്ചിനീയര്‍മാരുടെ ഒരു സംഘം തിരുവനന്തപുരത്ത് എത്തിയ ശേഷമായിരിക്കും വിമാനം കൊണ്ടു പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാറും ഗൗരവമായാണ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്. വിമാനത്തിന്റെ സുരക്ഷ ഇന്ത്യാ സര്‍ക്കാര്‍ ഉറപ്പ് വരുത്തിയതായാണ് ബ്രിട്ടണ്‍ പാര്‍ലമെന്റില്‍ മന്ത്രിമാര്‍ നല്‍കിയിരിക്കുന്ന മറുപടി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ ഒരു പറക്കലിനിടെ മോശം കാലാവസ്ഥയില്‍ പെട്ടതിനെ തുടര്‍ന്ന് റോയല്‍ നേവിയുടെ ഫ്ളാഗ്ഷിപ്പ് കാരിയറായ എച്ച്എംഎസ് ബ്രിട്ടണിലേയ്ക്ക് തിരികെ പോകാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് F35 വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നത്. വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തെങ്കിലും ഇന്ധനം നിറച്ച് കഴിഞ്ഞതിനു ശേഷം തിരികെ പോകാന്‍ പറ്റാത്ത സാഹചര്യം രൂപപ്പെടുകയാണുണ്ടായത്.

എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ എഞ്ചിനീയര്‍മാര്‍ തകരാര്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇവിടെയാണ് സംശയവും ഉയരുന്നത്. ഒരു റഡാര്‍ സംവിധാനത്തിനും തിരിച്ചറിയാന്‍ കഴിയില്ലെന്ന് വീമ്പിളക്കി അമേരിക്ക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച F35 യുദ്ധവിമാനം, ഇന്ത്യന്‍ റഡാറുകള്‍ തിരിച്ചറിയുകയും തുടര്‍ന്ന് ലോക്ക് ചെയ്യപ്പെടുകയും ചെയ്തതോടെയാണോ ഈ തകരാറ് F35ന് സംഭവിച്ചത് എന്ന ചോദ്യമാണ് ചില വിദഗ്ധരെങ്കിലും ഉയര്‍ത്തുന്നത്. ഈ ചോദ്യങ്ങള്‍ക്കും ബ്രിട്ടിഷ് റോയല്‍ നേവി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ത്യന്‍ നേവിയും F35ന് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. രഹസ്യങ്ങള്‍ ചോരുമെന്ന് ഭയന്ന് ആരെയും അടുപ്പിക്കാതെ മഴയത്ത് തന്നെ ലാന്‍ഡ് ചെയ്ത് കിടക്കുന്ന യുദ്ധവിമാനത്തെ ഒടുവില്‍, വിമാനത്താവളത്തിലെ മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ സൗകര്യത്തിലേക്ക് മാറ്റാന്‍ ഇപ്പോള്‍ എന്തായാലും ബ്രിട്ടന്‍ സമ്മതിച്ചിട്ടുണ്ട്.
ബ്രിട്ടണിലെ എഞ്ചിനീയറിംഗ് ടീമുകള്‍ പ്രത്യേക ഉപകരണങ്ങളുമായി എത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ അത് ഹാംഗറിലേക്ക് മാറ്റും. അതേസമയം, അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിമാനം വീണ്ടും സജീവ സേവനത്തിലേക്ക് മടങ്ങുമെന്നാണ് ബ്രിട്ടീഷ് വ്യോമസേനാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സുരക്ഷയും സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അധികാരികളുമായി അടുത്ത് പ്രവര്‍ത്തിച്ച് വരികയാണെന്നും ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. RAFലെ ആറ് ഓഫീസര്‍മാരാണ് ഈ യുദ്ധവിമാനത്തിന് 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നത്. ബ്രിട്ടീഷ് റോയല്‍ നേവിക്ക് മുന്‍പില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത്. അതില്‍ ഒന്ന് ‘അവര്‍ക്ക് അത് നന്നാക്കി പറക്കാന്‍ യോഗ്യമാക്കാം അതല്ലെങ്കില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പോലുള്ള വലിയ കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടണിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. ഈ രണ്ടില്‍ ഏത് മാര്‍ഗ്ഗം അവര്‍ സ്വീകരിക്കുമെന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറിയാന്‍ സാധിക്കും.

യുദ്ധവിമാനം കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന കാര്യം ഹൗസ് ഓഫ് കോമണ്‍സിലും റോയല്‍ നേവി അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് എംപിയായ ബെന്‍ ഒബീസ്-ജെക്റ്റി, F35 സുരക്ഷിതമാക്കുന്നതിനും പ്രവര്‍ത്തന സേവനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ബ്രിട്ടണിലെ ഡിഫന്‍സ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അതിന് എത്ര സമയമെടുക്കുമെന്നും യുദ്ധവിമാനത്തിലെ സംരക്ഷിത സാങ്കേതികവിദ്യകളുടെ സുരക്ഷ സര്‍ക്കാര്‍ എങ്ങനെ ഉറപ്പാക്കുമെന്നുമാണ് ബെന്‍ ചോദിച്ചിരിക്കുന്നത്. ഇതിന് മറുപടി പറഞ്ഞ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി വിമാനം നിലവില്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Also Read: അതിർത്തികളില്ലാത്ത ആകാശം: ലോകം ചുറ്റുന്ന ദേശാടനപ്പക്ഷികളുടെ വിസ്മയയാത്രകൾ
കേരള ടൂറിസത്തിന്റെ എക്‌സിലെ അക്കൗണ്ടില്‍ തെങ്ങുകള്‍ നിറഞ്ഞ റണ്‍വേയില്‍ നില്‍ക്കുന്ന F-35B യുടെ ഒരു AI ജനറേറ്റഡ് ഫോട്ടോ ഉള്‍പ്പെടുത്തിയത് വൈറലായിരുന്നു. ടൂറിസം ബ്രോഷറുകളില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം സന്ദര്‍ശിക്കുന്ന മിക്ക സന്ദര്‍ശകര്‍ക്കും പോകാന്‍ ഇഷ്ടമില്ലാത്തതു പോലെ ബ്രിട്ടണിന്റെ ഈ യുദ്ധവിമാനത്തിനും പോകാന്‍ ബുദ്ധിമുട്ടാണെന്ന വാചകം സൂചിപ്പിച്ചു കൊണ്ട് മണ്‍സൂണ്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന് ടാര്‍മാക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ‘ഏകാന്തമായ F-35B’ യുടെ ചിത്രങ്ങള്‍ ബ്രിട്ടനിലും അമേരിക്കയിലും ഉള്‍പ്പെടെയാണ് വലിയ തോതില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
മറ്റൊരു ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന ബ്രിട്ടണിന്റെ ഈ യുദ്ധവിമാനത്തെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായ പോസ്റ്റും വൈറലായിരുന്നു. ഇതെല്ലാം തന്നെ, യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് റോയല്‍ നേവിക്കും എ35 ന്റെ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ എ35 ന്റെ മാര്‍ക്കറ്റ് ഇടിയുന്നത് അമേരിക്കയ്ക്കാണ് വലിയ പ്രഹരമായി മാറുക.
Express View
വീഡിയോ കാണാം