ഇറാനുമായി സമാധാന കരാറിന് ധാരണയാകുന്ന സാഹചര്യത്തിൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുമെന്നും ഇറാൻ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ അവസാനിപ്പിക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന പകരമായി അവർക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. നിലവിൽ കരാറിന് ധാരണയായിട്ടുണ്ടെങ്കിലും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ മുമ്പത്തേക്കാൾ ശക്തമായ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വ്യാപാരത്തിന് തടസ്സമായി നിൽക്കുന്ന ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കി കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ഉറപ്പുനൽകി.
ഇറാനുമായുള്ള സമാധാന ചർച്ചകൾ വിജയിച്ചാൽ പാകിസ്ഥാൻ സന്ദർശിക്കുമെന്നും അവിടെ വെച്ച് കരാർ ഒപ്പിടുമെന്നും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
2026 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.






