അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ നിർണായക വഴിതിരിവായി ഐആർജിസിയുമായി (IRGC) ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെയുള്ള ഭീകരവിരുദ്ധ ഉപരോധം അമേരിക്ക പിൻവലിച്ചു. ഇറാഖി വിമാനക്കമ്പനിയായ ഫ്ലൈ ബാഗ്ദാദിനും അതിന്റെ രണ്ട് വിമാനങ്ങൾക്കുമ മേലുള്ള ഉപരോധങ്ങളാണ് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി നീക്കം ചെയ്തിരിക്കുന്നത്. എയർലൈൻ അവരുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയതിനാലാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇറാനോടുള്ള പൊതുവായ നയത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഖുദ്‌സ് ഫോഴ്‌സിനും പ്രോക്‌സി ഗ്രൂപ്പുകൾക്കും പിന്തുണ നൽകിയെന്നാരോപിച്ച് 2024 ജനുവരിയിലാണ് ഈ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവയുടെ അഭ്യർത്ഥനകളെയും ഒമാന്റെ നേതൃത്വത്തിലുള്ള നയതന്ത്ര ശ്രമങ്ങളെയും തുടർന്ന്, ഓഗസ്റ്റ് 1-ന് ഇറാനെതിരായ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നത്.
ഫെബ്രുവരി അവസാനം ആരംഭിച്ച കടുത്ത സംഘർഷങ്ങൾക്കിടയിൽ ഇറാൻ ഹോർമുസ് കടലിടുക്ക് തടയുകയും മേഖലയിലെ സഖ്യകക്ഷികളെ ലക്ഷ്യമിടുകയും ചെയ്തിരുന്നു. എങ്കിലും പാകിസ്ഥാനുമായും ഖത്തറുമായും നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഉപരോധങ്ങളിൽ വരുത്തിയ ഈ ഇളവ് ഇരു രാജ്യങ്ങൾക്കുമിടയിലെ ദീർഘകാലമായുള്ള ശത്രുത അയയുന്നതിന്റെ സൂചനയായാണോ അതോ വെടിനിർത്തലിലേക്കുള്ള വഴിതുറക്കലാണോ എന്ന വലിയ ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ. പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിൽ ഈ പുതിയ നയതന്ത്ര ചർച്ചകൾ എത്രത്തോളം വിജയിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.






