ഇറാനെതിരായ സൈനിക നടപടി നാലാം ദിവസത്തിലേക്ക് കടക്കവെ, ഇറാൻ ചർച്ചകൾക്കായി ആഗ്രഹിക്കുന്നുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ ചർച്ചകൾക്കുള്ള സമയം അതിക്രമിച്ചു പോയെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെയും നേതൃത്വത്തെയും അമേരിക്ക പൂർണ്ണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങൾക്കും എണ്ണശുദ്ധീകരണ ശാലകൾക്കും നേരെ ഇറാൻ തിരിച്ചടി തുടരുന്നതിനിടെയാണ് ട്രംപിന്റെ കടുത്ത നിലപാട് പുറത്തുവന്നിരിക്കുന്നത്. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുമ്പോഴും ചർച്ചകൾക്കുള്ള വാതിലുകൾ ഏകദേശം അടഞ്ഞ മട്ടിലാണ് അമേരിക്കയുടെ പ്രതികരണം.






