ഇറാനിൽ ‘ജല പാപ്പരത്തം’, ബഹിരാകാശത്ത് നിന്നാൽ പോലും കാണാം വറ്റിവരണ്ട ഇറാൻ; കടുത്ത ജലക്ഷാമത്തിൽ വലഞ്ഞ് ഒരു ജനത..

നദികളിലെയും തടാകങ്ങളിലെയും വെള്ളം നമ്മുടെ 'കറന്റ് അക്കൗണ്ട്' പോലെയും, ഭൂഗർഭജലം 'സേവിംഗ്സ് അക്കൗണ്ട്' പോലെയുമാണ്. എന്നാൽ ഇറാൻ ഇപ്പോൾ വരുമാനത്തേക്കാൾ വേഗത്തിൽ തങ്ങളുടെ നീക്കിയിരിപ്പ് ഊറ്റിയെടുത്ത് തീർക്കുകയാണ്.

ഇറാനിൽ ‘ജല പാപ്പരത്തം’, ബഹിരാകാശത്ത് നിന്നാൽ പോലും കാണാം വറ്റിവരണ്ട ഇറാൻ; കടുത്ത ജലക്ഷാമത്തിൽ വലഞ്ഞ് ഒരു ജനത..
ഇറാനിൽ ‘ജല പാപ്പരത്തം’, ബഹിരാകാശത്ത് നിന്നാൽ പോലും കാണാം വറ്റിവരണ്ട ഇറാൻ; കടുത്ത ജലക്ഷാമത്തിൽ വലഞ്ഞ് ഒരു ജനത..

ഹിരാകാശത്ത് നിന്ന് പോലും വ്യക്തമായി കാണാൻ സാധിക്കുന്നത്ര രൂക്ഷമായ ഒരു ജലപ്രതിസന്ധിയിലൂടെയാണ് ഇറാൻ ഇപ്പോൾ കടന്നുപോകുന്നത്. ആ രാജ്യത്തെ പള്ളികളിലും തെരുവുകളിലും മഴയ്ക്കായി പ്രാർത്ഥിക്കുന്ന മനുഷ്യരുടെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് നിസ്സഹായാവസ്ഥയിലായ ഒരു ജനതയുടെ വേദനയാണ്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഡിസംബർ മാസത്തിനുള്ളിൽ മഴ ലഭിച്ചില്ലെങ്കിൽ നഗരത്തിൽ വെള്ളം റേഷൻ അടിസ്ഥാനത്തിൽ മാത്രം നൽകേണ്ടി വരുമെന്നും, സാഹചര്യം മോശമായാൽ ജനങ്ങൾ നഗരം വിട്ടുപോകേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറയുന്നു. ഏകദേശം 15 ദശലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു മഹാനഗരത്തെ സംബന്ധിച്ചിടത്തോളം ‘ഒഴിഞ്ഞുപോവുക’ എന്നത് പ്രായോഗികമായി അസാധ്യമായ കാര്യമാണെങ്കിലും, ഭരണകൂടത്തിന്റെ ഈ വാക്കുകൾ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

ടെഹ്‌റാനിൽ മാത്രമല്ല, രാജ്യത്തെ ഇരുപതോളം പ്രവിശ്യകളിൽ സെപ്റ്റംബർ അവസാനം മുതൽ നാളിതുവരെ ഒരു തുള്ളി മഴ പോലും ലഭിച്ചിട്ടില്ല. കണക്കുകൾ പ്രകാരം രാജ്യത്തെ പത്തു ശതമാനം അണക്കെട്ടുകളും പൂർണ്ണമായും വറ്റിവരണ്ട അവസ്ഥയിലാണ്. സാധാരണഗതിയിൽ ജലനിരപ്പ് ഉയരേണ്ട സമയത്താണ് ഇപ്പോൾ ജലനിരപ്പ് കുത്തനെ താഴുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് ഇറാൻ ഇപ്പോൾ നേരിടുന്നത്.

ലഭ്യമായ ഡാറ്റ പരിശോധിച്ചാൽ സ്ഥിതിഗതികളുടെ ഭീകരത നമുക്ക് മനസ്സിലാക്കാം. ടെഹ്‌റാനിലെ പ്രധാന ജലസംഭരണികളിൽ വെറും 11 ശതമാനം വെള്ളം മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂ. നഗരത്തിന് പുറത്തുള്ള ലാത്യാൻ അണക്കെട്ടിൽ 9 ശതമാനവും, അമീർ കബീർ അണക്കെട്ടിൽ 8 ശതമാനവും മാത്രമാണ് ജലനിരപ്പ്. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിലാകട്ടെ, ജലസംഭരണികളിൽ വെറും 3 ശതമാനം വെള്ളം മാത്രമാണുള്ളത്. 30 ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന മഷാദിലെ ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ല. ഐക്യരാഷ്ട്രസഭയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ഡയറക്ടറായ കാവെ മദാനി ഇതിനെ വിശേഷിപ്പിക്കുന്നത് ‘ജല പാപ്പരത്തം’ അഥവാ ‘Water Bankruptcy’ എന്നാണ്. ലളിതമായി പറഞ്ഞാൽ, നദികളിലെയും തടാകങ്ങളിലെയും വെള്ളം നമ്മുടെ ‘കറന്റ് അക്കൗണ്ട്’ പോലെയും, ഭൂഗർഭജലം ‘സേവിംഗ്സ് അക്കൗണ്ട്’ പോലെയുമാണ്. എന്നാൽ ഇറാൻ ഇപ്പോൾ വരുമാനത്തേക്കാൾ വേഗത്തിൽ തങ്ങളുടെ നീക്കിയിരിപ്പ് ഊറ്റിയെടുത്ത് തീർക്കുകയാണ്.

ഈ അവസ്ഥയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന് പതിറ്റാണ്ടുകളായി തുടരുന്ന തെറ്റായ കാർഷിക നയങ്ങളാണ്. പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇറാൻ ജലസേചനം ആവശ്യമുള്ള കൃഷി വ്യാപകമാക്കി. 1979-ന് ശേഷം ജലസേചനമുള്ള കൃഷിഭൂമിയുടെ അളവ് ഇരട്ടിയായി വർധിച്ചു. രാജ്യത്തെ 90 ശതമാനം വെള്ളവും കൃഷിക്കാണ് ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് കൂടുതൽ വെള്ളം ആവശ്യമുള്ള നെൽകൃഷിക്ക്. ഇതിന്റെ ഫലമായി ഉർമിയ പോലെയുള്ള വലിയ തടാകങ്ങൾ ചുരുങ്ങിപ്പോവുകയും, കാർഷികാവശ്യങ്ങൾക്കായി നിർമ്മിച്ച അണക്കെട്ടുകളും കിണറുകളും ജലസ്രോതസ്സുകളെ ശ്വാസം മുട്ടിക്കുകയും ചെയ്തു.

ഇതിനോടൊപ്പം തന്നെ, പഴകിയ പൈപ്പ് ലൈനുകളിലൂടെയുള്ള ചോർച്ച കാരണം ശുദ്ധീകരിച്ച കുടിവെള്ളത്തിന്റെ 30 ശതമാനത്തോളം നഷ്ടപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. എണ്ണ, വാതക വ്യവസായങ്ങൾക്കായി വലിയ തോതിൽ വെള്ളം ഉപയോഗിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. തെറ്റായ നയങ്ങൾ കാരണം വീടിന് തീപിടിച്ച അവസ്ഥയിലായിരുന്നു ഇറാൻ എങ്കിൽ, കാലാവസ്ഥാ വ്യതിയാനം അതിലേക്ക് എണ്ണ ഒഴിക്കുകയാണ് ചെയ്തത്. തുടർച്ചയായ ആറാം വർഷമാണ് രാജ്യം വരൾച്ച നേരിടുന്നത്. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനമാണ് മഴക്കുറവിനും അത്യുഷ്ണത്തിനും കാരണമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഈ പ്രതിസന്ധിക്ക് പെട്ടെന്നൊരു പരിഹാരം കാണുക എളുപ്പമല്ല. സർക്കാർ ‘ക്ലൗഡ് സീഡിംഗ്’ അഥവാ കൃത്രിമ മഴ പരീക്ഷിക്കുന്നുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയമായ ഫലം ഉറപ്പില്ല. ജനങ്ങളെ താൽക്കാലികമായി നഗരങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയോ, അടിയന്തര അവധികൾ പ്രഖ്യാപിക്കുകയോ ഒക്കെ ചെയ്യുന്നത് താൽക്കാലിക ആശ്വാസം മാത്രമേ നൽകൂ. കാർഷിക മേഖലയെ ആശ്രയിക്കുന്നത് കുറച്ച് സമ്പദ്‌വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്. എന്നാൽ അത് വലിയ തൊഴിലില്ലായ്മയ്ക്കും ജനരോഷത്തിനും കാരണമായേക്കാം.

Also Read: ‘മാലിന്യം’ എന്ന് ട്രംപ്, ‘മാനസിക നില തെറ്റിയയാൾ’ എന്ന് ഇൽഹാന്റെ തിരിച്ചടി; അമേരിക്കൻ രാഷ്ട്രീയത്തിൽ പോര് മുറുകുന്നു..

ഇനി അഥവാ മഴ ലഭിച്ചാൽ പോലും പരിഹരിക്കാൻ കഴിയാത്തത്ര വലിയ ആഘാതം പ്രകൃതിക്ക് സംഭവിച്ചു കഴിഞ്ഞു. വറ്റിവരണ്ട ഭൂഗർഭജലസ്രോതസ്സുകൾ പെട്ടെന്നൊന്നും പഴയപടിയാകില്ല. പരിസ്ഥിതി പ്രശ്നം എന്നതിലുപരി ഇറാനിലെ സാമൂഹികവും രാഷ്ട്രീയവുമായ ഭാവിയെത്തന്നെ ബാധിക്കുന്ന ഒരു വൻ ദുരന്തമായി ഈ ജലക്ഷാമം മാറിക്കഴിഞ്ഞിരിക്കുകയാണ്.

Share Email
Top