ഇസ്രയേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ലെന്ന് ഇറാന്‍

ഇസ്രയേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ലെന്ന് ഇറാന്‍

സ്രയേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ലെന്ന് ഇറാന്‍. വ്യാഴാഴ്ച രാത്രി ഇറാനിലേക്ക് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ പിന്നിടവെയാണ് പ്രതികരണം. ഇസ്രയേലി ഡ്രോണുകള്‍ ഇറാന്‍ പ്രതിരോധ സേന വെടിവച്ചിട്ടിരുന്നു. വലിയ സംഘര്‍ഷ ഭീതിയില്‍ കഴിയുന്ന പശ്ചിമേഷ്യന്‍ മേഖലയ്ക്ക് ആശ്വാസമേകുന്നതാണ് ഇറാന്റെ പ്രതികരണം.തിരിച്ചടി ഉടനില്ലാത്തത് ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്തതിനാലാണെന്നാണ് വിശദീകരണം. ‘വിദേശരാജ്യത്തുനിന്നല്ല ആക്രമണം. നുഴഞ്ഞുകയറ്റമുണ്ടായതാണ് കരുതുന്നത്,’ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോട് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം, ഇസ്രയേലി തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ വെള്ളിയാഴ്ച ‘ദുര്‍ബലം’ എന്ന് പോസ്റ്റ് ചെയ്തു. ഇത് ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തല്‍.

വ്യോമത്താവളത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. .ഇറാനെതിരെ ഇസ്രയേല്‍ സൈനിക നീക്കം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാല്‍ എന്തുതരം ആക്രമണമാണ് നടത്തിയതെന്ന് യു എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ വ്യാഴാഴ്ച ഇസ്രായേല്‍ ബൈഡന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു.

സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. ഇതിനു മറുപടിയായാണ് ഇന്നലെ രാത്രി ഇറാനിലേക്ക് ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ നടത്തിയതെന്നാണ് കരുതുന്നത്. ഇറാന്‍ നഗരമായ ഇസ്ഫഹാനിലാണ് സ്ഫോടനമുണ്ടായത്. ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍.ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഡ്രോണുകളെ വ്യോമ പ്രതിരോധം വെടിവെച്ച് വീഴ്ത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ മാധ്യമം സ്ഥിരീകരിച്ചു. ഇസ്ഫഹാനില്‍ കഴിഞ്ഞദിവസം രാത്രി കേട്ട ശബ്ദം വ്യോമപ്രതിരോധ സംവിധാനം ‘സംശയാസ്പദമായ വസ്തുവിനെ’ ലക്ഷ്യം വച്ചതാണ് കാരണമാണെന്ന് ഇറാന്‍ സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍ സിയാവോഷ് മിഹാന്‍ദൗസ്റ്റ് ഔദ്യോഗിക ടെലിവിഷന്‍ മാധ്യമത്തോട് പറഞ്ഞു. ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.

Top